ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ആത്മഹത്യാശ്രമം; കടബാധ്യതയും ക്യാന്‍സറും കാരണം കടുംകൈ ചെയ്ത് ഗൃഹനാഥന്‍

0

മകന്‍ പരിക്കുകളോടെ ചികിത്സയില്‍

കൊല്ലം: പറവൂര്‍ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീജുവാണ് ഭാര്യ പ്രീത, മകള്‍ ശ്രീനന്ദ എന്നിവരെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മകന്‍ ശ്രീരാഗ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീനന്ദക്ക് 14വയസ്സും, ശ്രീരാഗിന് 17 വയസ്സുമാണ് പ്രായം.

ജീവനൊടുക്കാന്‍ ശ്രമിച്ച ശ്രീജുവും ആശുപത്രിയിലാണ്. ഇന്ന് രാവിലെയാണ് അതിദാരുണമായ സംഭവം നടന്നത്. കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രീതയ്ക്കു കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. മരിച്ച പ്രീത പൂതക്കുളം സഹകര ബാങ്കിലെ ആര്‍ഡി സ്റ്റാഫാണ്.

ശ്രീനന്ദ എട്ടാംക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ്. ശ്രീരാഗ് പ്‌ളസ് ടു വിദ്യാര്‍ത്ഥിയും. ശ്രീജു ഭാര്യയ്ക്കും മക്കള്‍ക്കും വിഷംകൊടുത്തതിനുശേഷം കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശ്രീജുവും കുടുംബവും രാവിലെ കതക് തുറക്കാത്തതിനെത്തുടര്‍ന്ന് തൊട്ടടുത്ത താമസിക്കുന്ന ബന്ധുവെത്തി പരിശോധിച്ചപ്പോഴാണ് സംഭവമറിയുന്നത്.

തുടര്‍ന്ന് നാട്ടുകാരെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഉടന്‍തന്നെ നാലുപേരെയും ആശുപത്രിയിലെത്തിച്ചു. പ്രീതയും ശ്രീനന്ദയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നുവെന്നും ശ്രീജുവിനും ശ്രീരാഗിനും ജീവനുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ശ്രീരാഗിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും ശ്രീജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റും. ശ്രീജുവിന്റെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here