സംസ്ഥാനത്ത് പാമ്പുകടി മരണങ്ങൾ കൂടുന്നു; കണ്ണൂരിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു, ഒരാഴ്ചയ്ക്കിടെ നാല് മരണം

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസയാണ് മരിച്ചത്. 65 വയസായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്റിവെനം നൽകിയിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു. ഇതോടെ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് നാല് പേരാണ് മരിച്ചത്.
അതേസമയം, എറണാകുളം ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമിളയെയാണ് കടിച്ചത്. ചെറായിയിലെ റിസോർട്ടിൽ താമസിക്കാൻ എത്തിയതായിരുന്നു. കാലിന്റെ വിരലിനാണ് പാമ്പ് കടിയേറ്റത്. പറവൂർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശർമിളയെ തുടർ ചികിത്സക്കായി മഞ്ഞലി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഏത് പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലത്തും ഒരാൾക്ക് പാമ്പ് കടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനാണ് രാവിലെ പാമ്പുകടിയേറ്റത്. പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലിൽ പാമ്പ് കടിച്ചത്. കൂടെയുണ്ടായിരുന്നവർ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടർമാർ. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും.
പാമ്പ് കടിച്ചാൽ എന്ത് ചെയ്യണം?
80% പാമ്പുകൾക്കും വിഷമില്ല
പാമ്പ് കടിയേറ്റാൽ പരിഭ്രമിക്കാതെ ഇരിക്കണം
പേടിച്ചാൽ വിഷം വേഗത്തിൽ പടരും
കടിയേറ്റ ഭാഗം അനക്കരുത്
ആന്റിവെനമുള്ള ആശുപത്രിയിൽ എത്തിക്കണം
മുറിവ് വൃത്തിയാക്കാൻ ശ്രമിക്കരുത്
മുറിവിൽ ഐസോ മഞ്ഞളോ വയ്ക്കരുത്
ആന്റിവെനം നൽകുന്നത് എപ്പോൾ?
ലക്ഷണം നോക്കിയും പാമ്പിനെ കണ്ടെന്ന് ഉറപ്പിച്ചാലും
പാമ്പുകടിയുടെ മുറിവ് 2 പല്ല് ആഴ്ന്നിറങ്ങിയ പോലെ
രക്തസ്രാവം, കാഴ്ച്ചക്കുറവ്, ഉമിനീർ ഇറക്കാൻ കഴിയാത്ത അവസ്ഥ എന്നിവ പ്രധാന ലക്ഷണം
രോഗിയുടെ രക്ത പരിശോധന പ്രധാനം
രക്തം കട്ടയാകാൻ വൈകുന്നോ എന്നത് പ്രധാനം
പാമ്പ് കടിക്കുള്ള ഏക മരുന്നാണ് ആന്റിവെനം



