സിദ്ധാർത്ഥന്റെ മരണം: സിബിഐ അന്വേഷണം വൈകിപ്പിച്ച ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു

0

സഖാക്കള്‍ക്കെതിരായ നടപടി പിൻവലിച്ചത് തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജില്‍ എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് മരിച്ച സിദ്ധാർത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം വൈകിപ്പിച്ച ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു. അന്വേഷണം പ്രഖ്യാപിച്ചിട്ടും സിബിഐക്ക് പെർഫോമ റിപ്പോർട്ട് കൈമാറാത്ത മൂന്ന് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനാണ് പിൻവലിച്ചത്.

അന്വേഷണം വൈകിയത് വിവാദമാകുകയും പ്രതിപക്ഷവും സിദ്ധാർത്ഥന്റെ കുടുംബവും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ സിദ്ധാർത്ഥന്റെ കുടുംബം നിരാഹാര സമരം നടത്തുമെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ഇവരെ സസ്പെൻ്റ് ചെയ്തത്.

ഇവർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യും എന്ന ഉപദേശവും മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു. മാർച്ച് 26 നാണ് ഇവരെ സസ്പെൻഡ് ചെയ്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവരുടെ സസ്പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചു. ഇന്ന് (2-5-2024) ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി വക ഉത്തരവും ഇറങ്ങി.

സെക്രട്ടറിയേറ്റിലെ സിപിഎം സർവീസ് സംഘടനയിലെ സജീവ പ്രവർത്തകരാണ് സസ്പെൻഷനിലായ ഡെപ്യൂട്ടി സെക്രട്ടറി വി.കെ. പ്രശാന്ത, സെക്ഷൻ ഓഫിസർ വി.കെ. ബിന്ദു, അസിസ്റ്റൻ്റ് എസ്.എൽ. അഞ്ജു എന്നിവർ. ഇവരെ തിരിച്ചെടുക്കണമെന്ന സിപിഎം സംഘടനയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുക ആയിരുന്നു.

ജാമ്യം തേടി കോളെജ് യൂണിയന്‍ ചെയര്‍മാന്‍

സിദ്ധാർത്ഥന്റെ മരണത്തില്‍ പ്രതിയായ കോളെജ് യൂണിയന്‍ ചെയര്‍മാന്‍ അരുണ്‍ ജാമ്യാപേക്ഷയുമായി കേരള ഹൈക്കോടതിയെ സമീപിച്ചു.കേസിൽ പ്രതികളുടെ സ്വാഭാവിക ജാമ്യം തടയാൻ സിബിഐ ആദ്യഘട്ട കുറ്റപത്രം നൽകിയിട്ടുണ്ട്. 20 പ്രതികളെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം. എന്നാല്‍ ഇതിനെയെല്ലാം മറികടക്കാനുള്ള നീക്കമാണ് എസ്.എഫ്.ഐ നേതാക്കളും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരും നടത്തുന്നത്.

Sidharthan’s death: kerala government withdraws suspension of officials who delayed CBI probe

LEAVE A REPLY

Please enter your comment!
Please enter your name here