Kerala

ബോംബാക്രമണ ശ്രമം കൊണ്ട് ഭയന്ന് പിന്മാറുന്നവരല്ല ശോഭ സുരേന്ദ്രനും ബിജെപിയും: രാജീവ് ചന്ദ്രശേഖര്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ബിജെപിയുടെ മുതിര്‍ന്ന നേതാവാണ് ശോഭ സുരേന്ദ്രനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തൃശ്ശൂരില്‍ ശോഭ സുരേന്ദ്രന്റെ വീടിനടുത്ത് നടന്ന ബോംബാക്രമണ ശ്രമം കൊണ്ട് ഭയന്ന് പിന്മാറുന്നവരല്ല ശോഭ സുരേന്ദ്രനും ബിജെപിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

സംഭവത്തെ ബിജെപി ശക്തമായി അപലപിക്കുന്നു. കോണ്‍ഗ്രസുകാരായാലും സിപിഐഎമ്മുകാരായാലും കുറ്റവാളികളെ വേഗത്തില്‍ അന്വേഷിച്ച് അറസ്റ്റ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയോട് ഞാന്‍ ആവശ്യപ്പെടുന്നു.

കേരളത്തില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെങ്കില്‍, കേരളത്തില്‍ ഒരു മുഴുവന്‍ സമയ ആഭ്യന്തര മന്ത്രിയെ നിയമിക്കണം. സുരക്ഷിതമായ ജീവിതത്തിനുള്ള അവകാശം എല്ലാ മലയാളികള്‍ക്കുമുണ്ട്. വികസിത കേരളത്തിന് സുരക്ഷിത കേരളം ആവശ്യമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അതേസമയം വീടിന് മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. തന്നെ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത നീക്കമാണിതെന്നും സംഭവത്തിന് പിന്നില്‍ ആരാണെങ്കിലും പുറത്തുകൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. വലിയ ശബ്ദത്തോടുള്ള പൊട്ടിത്തെറിയാണ് ഉണ്ടായത്. പടക്കം പൊട്ടിക്കേണ്ട യാതൊരു സാഹചര്യവും പ്രദേശത്ത് ഇന്നലെ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രിയാണ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ പൊട്ടിത്തെറിയുണ്ടായത്. തൃശൂര്‍ അയ്യന്തോളിലെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. എതിര്‍വശത്തെ വീടിന്റെ ഗേറ്റിനോടു ചേര്‍ന്നാണ് അജ്ഞാതര്‍ ഏറുപടക്കം പോലെ തോന്നിക്കുന്ന സ്‌ഫോടകവസ്തു എറിഞ്ഞത്.
ശോഭ അടക്കമുള്ളവര്‍ വീട്ടിലുണ്ടായിരുന്നു. സംശയകരമായ രീതിയില്‍ ഒരു കാര്‍ കണ്ടതായി പ്രദേശവാസികള്‍ പോലീസിനു മൊഴി നല്‍കി. തന്നെ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു

ശോഭയുടെ വീടാണെന്നു കരുതി എറിഞ്ഞതാണോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി.സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button