അർജന്റീനയ്ക്ക് തിരിച്ചടി; ഫൈനലിൽ തോൽവിക്ക് വഴിവെച്ച നാല് പിഴവുകൾ

ന്യൂയോർക്ക്: ന്യൂജെഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ മുൻലോക ചാമ്പ്യന്മാരെ പൂട്ടി സ്‌പെയിൻ ലോകകിരീടം സ്വന്തമാക്കിയതെങ്ങനെ? മത്സരം നടന്ന 120 മിനുട്ടും നിറഞ്ഞുകളിച്ചത് സ്‌പെയിൻ ആയിരുന്നു എന്നതാണ് സത്യം.
സ്‌പെയിൻ-11, അർജന്റീന-പൂജ്യം
120 മിനിട്ടിൽ സ്‌പെയിനിന്റെ ഷോട് ഓൺ ടാർഗറ്റ് 11 എണ്ണമായിരുന്നെങ്കിൽ അർജന്റീനയ്‌ക്ക് അതിന് ഒന്നിനുപോലും സാധിച്ചില്ല എന്നതുതന്നെ അവർ കളിക്കളത്തിൽ പിന്നിലായതിന്റെ പ്രധാന സൂചനയായി. മത്സരത്തിൽ അവർ ശ്രമിച്ചത് തന്നെ ആകെ രണ്ട് ഷോട്ടുകളാണ് അതിനാകട്ടെ സ്‌പാനിഷ് പ്രതിരോധത്തെ മറികടക്കാനും സാധിച്ചില്ല. പ്രധാനതാരമായ മെസി പോലും നിറംമങ്ങിപ്പോയി.
പന്തടക്കത്തിൽ 68 ശതമാനവും സ്‌പെയിൻ
ബോൾ പൊസെഷൻ 68 ശതമാനവും സ്‌പെയിൻ തന്നെയായിരുന്നു മുന്നിൽ. മദ്ധ്യനിരയിലും പന്തടക്കത്തിലും സ്‌പെയിനിന് മുന്നിൽ അർജന്റീന ചൂളിപ്പോയി. 89 ശതമാനം കൃത്യതയോടെ 803 പാസുകളാണ് സ്‌പെയിൻ നടത്തിയത്. അർജന്റീനക്കത് 445 ആണ്. സ്‌പെയിന്റെ മദ്ധ്യനിര അർജന്റീന താരങ്ങളെ ആക്രമിച്ച് മുന്നേറാൻ വിട്ടില്ല. അവർക്ക് കൂടുതൽ നേരവും സ്‌പാനിഷ് ആക്രമണത്തെ പ്രതിരോധിക്കേണ്ട അവസ്ഥ വന്നു. ഇതോടെ നല്ലൊരു ഗോൾ നേടാനാകാതെ അർജന്റീന കുഴങ്ങി.
എമിലിയാനോ മാർട്ടിനസ് അല്ലായിരുന്നെങ്കിൽ
അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ തകർപ്പൻ സേവുകൾ അവരെ രക്ഷിച്ചത് വലിയ നാണക്കേടിൽ നിന്നാണെന്ന് പറയാം. മത്സരത്തിൽ ഒരു ഗോൾ വഴങ്ങിയെങ്കിലും നടത്തിയത് 11 സേവുകളാണ്. 20 ഷോട്ടുകളാണ് സ്‌പെയിൻ തൊടുത്തത്. ഇതിൽ 12 എണ്ണം മികച്ചവ തന്നെയായിരുന്നു. എക്‌സ്‌ട്രാ ടൈമിൽ സ്‌പെയിനിന്റെ ശ്രമം വിജയിക്കുകയും ചെയ്‌തു.
എൻസോ ഫെർണാണ്ടസിന് കിട്ടിയ റെഡ് കാർഡ്
93-ാം മിനിട്ടിൽ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ട് പുറത്തായത് അർജന്റീനയ്‌ക്ക് വലിയ തിരിച്ചടിയായി. പ്രതിരോധം ശക്തമാക്കാനുള്ള ശ്രമം എന്നിട്ടും അർജന്റീന നടത്തിയില്ല. മത്സരത്തിൽ ഇതിനകം മേൽക്കൈ നേടിയ സ്‌പെയിൻ 106-ാം മിനിട്ടിൽ ഗോൾ നേടി വിജയം ഉറപ്പാക്കി.



