Blog

യുവതിയുടെ മരണം ചികിത്സാപ്പിഴവ് മൂലം? കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പാമ്പുകടി സ്ഥിരീകരിച്ചു

ആലപ്പുഴ കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ സംഭവത്തില്‍ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. സെലിനക്ക് ആവശ്യമായ ചികിത്സ നല്‍കിയില്ലെന്നാണ് പിതാവ് സമീറിന്റെ പരാതി. വിഷയത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കും.

ബന്ധുവിന്റെ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ വ്യാഴാഴ്ച്ച വൈകിട്ടാണ് സെലിനക്ക് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിരീകരിക്കാനാകാഞ്ഞതോടെ ചികിത്സ വൈകി. ആന്റി വെനം നല്‍കാനായില്ല. രക്തപരിശോനാ ഫലത്തിനായി കാത്തിരിക്കുന്നതിനിടെ ശുചിമുറിയില്‍ പോയ സെലീന കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഡോക്ടേഴ്‌സോ നഴ്‌സസോ തിരിഞ്ഞു നോക്കിയില്ലെന്ന് പിതാവ് സമീറിന്റെ പരാതി. ആവശ്യമായ ചികിത്സ നല്‍കുന്നതിലും വീഴ്ച്ചയെന്ന് ആരോപണം

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നായിരുന്നു ആശുപത്രി ആര്‍എംഎ ഡോ. ശ്രീപ്രസാദിന്റെ വിശദീകരണം.
എന്നാല്‍ ഇത് തള്ളുന്നതായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കാലില്‍ പാമ്പ് കടിച്ചതിന്റെ അടയാളവും ശരീരത്തില്‍ കടും നീല നിറവും കണ്ടെത്തി.
ഇതോടെയാണ് ചികിത്സാപ്പിഴവ് ആരോപണം കുടുംബം ആവര്‍ത്തിക്കുന്നത്. മരണാനന്തര ചടങ്ങുകള്‍ നാളെ കഴിയുന്ന മുറയ്ക്ക് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കാനാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button