കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. വെള്ളയമ്പലത്ത് വെച്ച് പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും ബാരിക്കേഡ് ഭേദിച്ച് എസ്എഫ്ഐ പ്രവർത്തകർ മുന്നോട്ട് പോയി. പൊലീസ് രണ്ട് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിന്നോട്ട് പോകാൻ പ്രവർത്തകർ തയ്യാറായില്ല. പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഗവർണർ തിരികെ മടങ്ങണം എന്നാവശ്യപ്പെട്ട് മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം.
രാജ്ഭവന്റെ പ്രധാന കവാടത്തിൽ നിന്ന് 30 മീറ്റർ അകലെയാണ് സംഘർഷം ഉണ്ടായത്. സ്ഥലത്ത് വലിയ പൊലീസ് സന്നാഹത്തെയാണ് സജ്ജമാക്കിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിലും എസ്എഫ്ഐ പ്രതിഷേധം തുടരുമെന്ന സൂചനയാണ് ഇപ്പോൾ നൽകുന്നത്.
ആർഎസ്എസ് വണങ്ങുന്ന ബിംബങ്ങളെല്ലാം ശാഖയ്ക്കകത്ത് വെച്ച് വാങ്ങിയാൽ മതിയെന്ന് ഗവർണർ വിളച്ചിൽ എടുക്കരുത്. എസ്എഫ്ഐ എന്താണെന്നും ഞങ്ങളുടെ സമരങ്ങൾ എന്താണെന്നും ഫോൺ കറക്കി ആരിഫ് മുഹമ്മദ് ഖാനെ വിളിച്ചാൽ പറഞ്ഞുതരുമെന്ന എസ്എഫ്ഐ ജില്ലാ അധ്യക്ഷൻ വ്യക്തമാക്കി.