
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും കോൺഗ്രസ് നേതൃത്വത്തിനെതിരെയും രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. കോൺഗ്രസിനുള്ളിലെ ക്രൈം സിൻഡിക്കേറ്റിലെ പ്രധാന കണ്ണിയാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും ഈ ക്രിമിനൽ സംഘത്തിന്റെ തലവൻ ഷാഫി പറമ്പിലാണെന്നും അദ്ദേഹം ആരോപിച്ചു.
വയനാട് ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചു നൽകാനെന്ന പേരിൽ യൂത്ത് കോൺഗ്രസ് നടത്തിയ പിരിവിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതായും, വീടുണ്ടാക്കാൻ ലഭിച്ച പണം എവിടെ എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം ലഭിച്ചു തുടങ്ങിയിരിക്കുകയാണെന്നും സനോജ് വ്യക്തമാക്കി. ലക്കി ഡ്രോ വഴിയും ചൂതാട്ടം വഴിയുമാണ് രാഹുൽ പണം സമാഹരിച്ചതെന്നും അതീവ ഗൗരവകരമായ ഇത്തരം ചെയ്തികൾക്ക് കോൺഗ്രസ് നേതൃത്വം കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്തത്തെ പെൺകുട്ടികളെ വശീകരിക്കാനുള്ള മാർഗ്ഗമായി ഉപയോഗിച്ചു എന്ന ഗുരുതരമായ ആരോപണവും വി.കെ. സനോജ് ഉന്നയിച്ചു. യുവതിയെ വടകരയിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചതായി വെളിപ്പെടുത്തലുണ്ട്. വടകരയിൽ ആർക്കാണ് ഇത്തരത്തിൽ ഫ്ലാറ്റ് ഉള്ളതെന്ന് വ്യക്തമാക്കണമെന്നും സനോജ് ആവശ്യപ്പെട്ടു.




