പിവി അന്‍വര്‍ പുറത്തേക്ക്; ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസില്‍ ജാമ്യം

0

മലപ്പുറം: നിലമ്പൂര്‍ വനം വകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ഇന്നലെ അറസ്റ്റിലായ പിവി അന്‍വര്‍ എംഎല്‍എക്ക് ജാമ്യം. നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി.

ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്ന് അന്‍വറിന്‍റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. എഫ്‌ഐആറില്‍ പിവി അന്‍വറിന്റെ പേര് ചേര്‍ത്തത് ആസൂത്രിതമാണെന്നും രാഷ്ട്രീയ വിരോധം തീര്‍ക്കാനാണ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതെന്നും അന്‍വറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സഫറുള്ള പറഞ്ഞു. സ്‌റ്റേഷനിലെത്താന്‍ പൊലീസ്, ഒരുഫോണ്‍ കോള്‍ വിളിച്ചാല്‍ ഹാജരാകുമായിരുന്നെന്നും സ്ഥലത്തെ എംഎല്‍എയാണെന്നും അറസ്റ്റ് രാഷ്ട്രീയ വൈര്യം തീര്‍ക്കാനുള്ള നീക്കമാണെന്നും അന്‍വറിന്റെ അഭിഭാഷകനായ സഫറുള്ള വാദിച്ചു.

കേസില്‍ മറ്റ് പ്രതികളെ കൂടി കസ്റ്റഡിയിലെടുക്കേണ്ടതുള്ളതിനാല്‍ പിവി അന്‍വറിനെ കസ്റ്റഡിയില്‍ അനുവദിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിച്ച ശേഷമാണ് നിലമ്പൂര്‍ മജിസ്‌ട്രേറ്റ് കോടതി അന്‍വറിന് ജാമ്യം അനുവദിച്ചത്.

ഫോറസ്റ്റ് ഓഫീസ് ആക്രമണത്തിന്റെ പേരില്‍ ഇന്നലെ രാത്രി വീടുവളഞ്ഞാണ് പിവി അന്‍വറിനെ പൊലിസ് അറസ്റ്റ് തെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ അന്‍വറിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. കരുളായിയില്‍ ആദിവാസി യുവാവ് മണിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായിട്ടാണ് അന്‍വറിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here