
കെഎഫ്സി വായ്പാ ക്രമക്കേട് കേസിൽ പി വി അൻവർ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് അൻവർ ഇഡിയെ അറിയിച്ചു. ഹാജരാകാൻ കൂടുതൽ സമയം അനുവദിക്കണമെന്നും അൻവർ ആവശ്യപ്പെട്ടിട്ടുണ്ട്.
അപേക്ഷ പരിഗണിച്ച് ഇഡി ജനുവരി ഏഴിന് ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ബിനാമികളിൽ നിന്നടക്കെ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി അൻവറിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. കെഎഫ്സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വായ്പാ ദുരുപയോഗം നടത്തിയതായി ഇഡി നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു.
അഞ്ച് വർഷത്തിനിടെ അൻവറിന്റെ ആസ്തിയിൽ അൻപത് കോടി രൂപയുടെ വർധനവുണ്ടായതായാണ് കണ്ടെത്തൽ. അൻവറിന്റെയും ഡ്രൈവറുടെയും ബന്ധുക്കളുടെയും പേരുകളിൽ തുടങ്ങിയ ബിനാമി സ്ഥാപനങ്ങൾക്കാണ് കെഎഫ്സിയിൽ നിന്ന് പന്ത്രണ്ട് കോടി രൂപ വായ്പ അനുവദിച്ചത്. ഒരേ വസ്തുതന്നെ പണയം വെച്ചാണ് വിവിധ ഘട്ടങ്ങളിലായി ലോൺ അനുവദിച്ചത്.



