
ചടമയമംഗലത്ത് ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്ന ശേഷം കടന്നുകളഞ്ഞ പ്രതിയെ പിടികൂടി. ഹോട്ടൽ ജീവനക്കാരനും മലപ്പുറം സ്വദേശിയുമായ ഇർഷാദിനെ ചടയമംഗലം പൊലീസാണ് പിടികൂടിയത്. കൊലപാതകം നടത്തിയ ശേഷം ഇയാൾ ഓടിരക്ഷപ്പെട്ടിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാളെ പൊലീസ് പിടികൂടി.
കുരിയോട് സ്പൈസി ഹോട്ടല്‍ ഉടമയായ സക്കീറാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. ഹോട്ടലിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. പാഴ്സലുകൾ മാത്രമാണ് വിതരണം ചെയ്തിരുന്നത്. സ്ഥിരം ജീവനക്കാരൻ നാട്ടിലേക്ക് പോയ ഒഴിവിലേക്കാണ് ജീവനക്കാരൻ്റെ ബന്ധുവായ ഇർഷാദിനെ താൽക്കാലികമായി ജോലിയിൽ പ്രവേശിപ്പിച്ചത്.
മുൻപ് ഈ ഹോട്ടലിൽ ഇയാൾ ജോലി ചെയ്തിരുന്നെങ്കിലും സ്വഭാവ ദൂഷ്യത്തെ തുടർന്ന് പിരിച്ചുവിട്ടിരുന്നു. വീണ്ടും ജോലിക്ക് എത്തിയശേഷവും ഇയാൾ കൃത്യമായി ഹാജരായിരുന്നില്ല. ഇത് അന്വേഷിക്കാൻ സക്കീർ മുറിയിൽ എത്തിയപ്പോഴാണ് ഇർഷാദ് പ്രകോപിതനായി ഉടമയെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്.




