
തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് സിപിഐഎം എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുസ്ലീം ലീഗ് വർഗീയത പ്രചരിപ്പിച്ചെന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ വിമർശനം സിപിഐഎമ്മിന്റെ കള്ളപ്രചാരവേല. പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് പിഎംഎ സലാമിന്റെ പ്രതികരണം.
എവിടെയാണ് മുസ്ലീം ലീഗ് വർഗീയത പ്രചരിപ്പിച്ചതെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് പിഎംഎ സലാം ചോദിച്ചു. വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് സിപിഐഎം തോറ്റതെന്ന് അദേഹം പറഞ്ഞു. ഇത്തരം പ്രസ്താവനകളുമായി മുന്നോട്ട് പോയാൽ കൂടുതൽ പതനം ഉണ്ടാകുമെന്ന് അദേഹം മുന്നറിയിപ്പ് നൽകി.
പിണറായി വിജയനെതിരായ ഇ ഡി നടപടി വ്യക്തി വിരോധം തീർക്കാനാണെങ്കിൽ പരിശോധിക്കുമെന്ന് അദേഹം വ്യക്തമാക്കി. തെറ്റ് ചെയ്തവർ ഉറപ്പായും ശിക്ഷിക്കപ്പെടണം. വി ഡി സതീശൻ മുഖ്യമന്ത്രി പദവിയിൽ ഇരിക്കുമ്പോൾ കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരായി പറയാൻ പരിമിതിയുണ്ട്. രാഷ്ട്രീയ നേതാക്കൾക്ക് അഭിപ്രായം പറയാൻ പ്രശ്നമില്ല. രാഹുൽ ഗാന്ധിക്കെതിരെ ഇഡി നടപടി ഉണ്ടായപ്പോൾ പിണറായി ഒരക്ഷരം മിണ്ടിയിട്ടില്ലെന്ന് അദേഹം കുറ്റപ്പെടുത്തി.




