തമിഴ്നാട്ടിൽ മോദി തരംഗം: നാഗർകോവിലിൽ കന്നി റോഡ് ഷോയ്ക്കായി പ്രധാനമന്ത്രി എത്തി; ആവേശക്കടലായി ബിജെപി പ്രവർത്തകർ

തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഉടൻ നടക്കും. റോഡ് ഷോയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. നാഗർകോവിലിൽ റോഡ് ഷോയിൽ പങ്കെടുക്കാനാണ് എത്തിയത്. ശങ്കുമുഖം ടെക്നിക്കൽ ഏരിയയിൽ വിമാനം ഇറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ നാഗർകോവിലേക്ക് തിരിക്കും. വൈകുന്നേരം 4:15-ന് നാഗർകോവിൽ ഹെലിപ്പാഡിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി വെപ്പമൂഡ് വരെ ആദ്യഘട്ട റോഡ് ഷോ നടത്തും.
തുടർന്ന് 4:30 മുതൽ 5:30 വരെ വെപ്പമൂഡ് മുതൽ വടച്ചേരി വരെയുള്ള പാതയിൽ രണ്ടാം ഘട്ട പര്യടനവും നടക്കും. ബിജെപിയുടെ ദക്ഷിണേന്ത്യൻ കരുത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം. മോദിയുടെ വരവിനെത്തുടർന്ന് നാഗർകോവിലിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കുന്നതിനായി അമ്പതിനായിരത്തിലധികം ബിജെപി പ്രവർത്തകർ നാഗർകോവിലിൽ എത്തും. ജില്ലയിലെ ആറ് നിയമസഭ മണ്ഡലങ്ങളിലെയും എൻഡിഎ സ്ഥാനാർഥികളും റോഡ് ഷോയിൽ പ്രധാനമന്ത്രിക്കൊപ്പം അണിനിരക്കും. വലിയ സുരക്ഷാ സജ്ജീകരണങ്ങളും പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.
നാഗർകോവിലിൽ ആദ്യമായാണ് പ്രധാനമന്ത്രി റോഡ് ഷോ നടത്തുന്നത്. നേരത്തെ നരേന്ദ്ര മോദി ഇവിടെ പൊതുയോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും റോഡ് ഷോ സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്. ഇത് പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. കുടുംബങ്ങൾക്ക് 2000 രൂപയും മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകളും അടക്കം വാഗ്ദാനം ചെയ്യുന്ന ബിജെപിയുടെ പ്രകടനപത്രിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാഗർകോവിലിൽ റോഡ് ഷോ നടക്കുന്നത്.




