ലൗ ജിഹാദ് പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു; മതതീവ്രവാദികൾക്ക് മാനുഷിക മുഖമില്ല; തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകുമെന്ന് പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം: ലൗ ജിഹാദ് പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കാട്ടാക്കടയിലെ എൻഡിഎ സ്ഥാനാർത്ഥി പി കെ കൃഷ്ണദാസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നോട് എന്തെങ്കിലും ആവശ്യപ്പെട്ടാൽ അതിന് നിയമപരമായി മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് ഒരു യാഥാർത്ഥ്യമാണ്. മതതീവ്രവാദികൾക്ക് മതവും മനുഷ്യത്വവും ഇല്ലെന്നും ഇത് ഭീകര പ്രവർത്തനത്തിന്റെ ഭാഗമാണെന്നും കൃഷ്ണദാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തിലാണ് പി കെ കൃഷ്ണദാസ് ലൗ ജിഹാദ് പ്രസംഗം നടത്തിയത്. എല്‍ഡിഎഫും യുഡിഎഫും അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കുമെന്നും പാകിസ്ഥാൻ അനുകൂല സംഘടനകൾ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് പി കെ കൃഷ്ണദാസിന്‍റെ പരാമര്‍ശം. ഹിന്ദു പെൺകുട്ടികളെ മതം മാറ്റി ദേശവിരുദ്ധപ്രവർത്തനത്തിന് ഉപയോഗിക്കും. ഇതിന് രണ്ട് മുന്നണികളും സഹായിക്കുമെന്നും കൃഷ്ണദാസ് തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു. ക്രൈസ്തവ പെൺകുട്ടികളെയും പ്രണയം നടിച്ച് രാജ്യവിരുദ്ധപ്രവർത്തനത്തിന് ഉപയോഗിക്കുമെന്നും കേരളം അപകട അവസ്ഥയിലാകുമെന്നും കൃഷ്ണദാസ് പറഞ്ഞിരുന്നു. ഇതിൽ ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.
എൽഡിഎഫ് യുഡിഎഫ് തീവ്രവാദ ശക്തികളുമായി സഖ്യം ഉണ്ടാക്കുന്നുവെന്ന് പി കെ കൃഷ്ണദാസ്
തെരഞ്ഞെടുപ്പ് അടക്കും തോറും എൻഡിഎയുടെ വിജയസാധ്യത വർദ്ധിക്കുകയാണ്. എൽഡിഎഫ്, യുഡിഎഫ് തീവ്രവാദ ശക്തികളുമായി സഖ്യം ഉണ്ടാക്കുന്നു. ഇത്തരം ശക്തികളുടെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളെ മുന്നണികൾ ന്യായീകരിക്കുന്നു. വിശ്വാസ സംരക്ഷണത്തിനും എൻഡിഎ അനിവാര്യമെന്ന് ജനങ്ങൾക്ക് തോന്നുന്നു. സ്വർണ്ണക്കൊള്ളയിൽ എൽഡിഎഫും യുഡിഎഫിനും പങ്കുണ്ട്. തീവ്രവാദ പാർട്ടികളുമായി എൽഡിഎഫും യുഡിഎഫും പരസ്യമായി സഖ്യവും സഹകരണവും ഉണ്ടാക്കി. സിബിഐ അന്വേഷണം വന്നാൽ ജയിലിൽ പോകുന്നത് സിപിഎം മാത്രമായിരിക്കില്ലെന്നും കോൺഗ്രസ് നേതാക്കളും ഉണ്ടാകുമെന്നും പി കെ കൃഷ്ണദാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.



