KeralaNews

പിണറായി തിരിച്ചെത്തുമ്പോള്‍ ക്ലിഫ് ഹൗസ് അടിപൊളിയാക്കും! നവീകരണ പ്രവൃത്തികള്‍ സജീവം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൊടിപൊടിക്കുന്നു.

മുഖ്യമന്ത്രിയും കുടുംബവും വിദേശ സന്ദര്‍ശനത്തിന് പോയതിന്റെ പിറ്റേ ദിവസം മുതലാണ് വിവിധ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ക്ലിഫ് ഹൗസിലെ മരപ്പട്ടി ശല്യത്തെ കുറിച്ച് മുഖ്യമന്ത്രി തന്നെ പരാതി പറഞ്ഞിരുന്നു. വാര്‍ഷിക മെയിന്റനന്‍സിന്റെ ഭാഗമായുള്ള പ്രവൃത്തികളാണ് നടക്കുന്നത്.

വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി എത്തുന്നതിന് മുന്‍പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. നീന്തല്‍കുളത്തിന്റെ വാര്‍ഷിക മെയിന്റനന്‍സും നടക്കുന്നുണ്ട്. ഊരാളുങ്കലിനാണ് നീന്തല്‍കുളത്തിന്റെ വാര്‍ഷിക പരിപാലന ചുമതല. നീന്തല്‍ കുളത്തിന്റെ അഞ്ചാം ഘട്ട വാര്‍ഷിക പരിപാലനം ആണ് നടക്കുന്നത്. നാലാം ഘട്ട വാര്‍ഷിക പരിപാലനത്തിന് 3. 84 ലക്ഷമാണ് ചെലവഴിച്ചത്.

ഓരോ വര്‍ഷവും നീന്തല്‍കുളത്തിന്റെ വാര്‍ഷിക പരിപാലനം നടത്തും. 2016ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായശേഷമാണ് കുളം നവീകരിച്ചത്. നവീകരണത്തിനായി 18,06,785 രൂപയും, റൂഫിന്റെ ട്രസ് വര്‍ക്കുകള്‍ക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി 5.93 ലക്ഷംരൂപയും ചെലവഴിച്ചിരുന്നു.

വാര്‍ഷിക പരിപാലനം ഉള്‍പ്പെടെ നീന്തല്‍കുളത്തിനായി പിണറായി മുഖ്യമന്ത്രിയായതിനു ശേഷം ചെലവഴിച്ചത് 44 ലക്ഷം രൂപയാണ്. 11 ലൈഫ് മിഷന്‍ വീട് വയ്ക്കാനുള്ള തുകയാണ് ക്ലിഫ് ഹൗസിലെ നീന്തല്‍കുളത്തിനായി 2016 മുതല്‍ ചെലവഴിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button