സ്വത്ത് തട്ടിയെടുക്കാൻ ശ്രമം, കള്ളപ്പണം വെളുപ്പിക്കല്‍, വധഭീഷണി: ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ശിശിറിനെതിരെ പരാതിയുമായി ജര്‍മന്‍ പൗരന്‍

0

തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.വി. ശിശിറിനെതിരെ ഗുരുതര പരാതിയുമായി ജര്‍മന്‍ പൗരന്‍ യുള്‍റിച്ച് അര്‍മിന്‍ ഗ്ലെംനിറ്റ്‌സ്. തന്റെ മാതാവിന്റെ പേരിലുള്ള കോടികള്‍ വിലയുള്ള ആയുര്‍വേദ ചികിത്സാ കേന്ദ്രം തട്ടിയെടുക്കാന്‍ ശിശിര്‍ ശ്രമിക്കുന്നതായാണ് യുള്‍റിച്ചിന്റെ പ്രധാന പരാതി.

2023 ല്‍ മരണപ്പെട്ട ഇദ്ദേഹത്തിന്റെ മാതാവ് ഹെയ്ഡിലിന്‍ മേരി ഗ്ലെംനിറ്റ്‌സിന്റെയും ഭര്‍ത്താവ് ജയകുമാരന്‍ നായരുടെയും പേരിലുള്ള സ്ഥാപനമാണ് തിരുവനന്തപുരം കല്ലിയൂര്‍ കാക്കാമൂലയിലുള്ള അര്‍ണിക അയുര്‍വേദിക് ഇന്റെന്‍സിവ്. ഈ സ്ഥാപനം കൈക്കാലാക്കാനുള്ള ശ്രമത്തിലാണ് ശിശിറും ബന്ധുവായ ശ്രീകാന്തുമെന്നാണ് യുള്‍റിച്ച് പരാതിയില്‍ പറയുന്നത്. മാതാവിന്റെ മരണത്തിലും ഇദ്ദേഹം അസ്വാഭാവികത സംശയിക്കുന്നുണ്ട്.

ആയുര്‍വേദ സ്ഥാപനത്തിന്റെ മറവില്‍ ശിശിര്‍ കോടികളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. ജി.എസ്.ടി വകുപ്പിലെ അഴിമതിയിലൂടെ നേടിയ പണം വെളുപ്പിക്കാനുള്ള ശ്രമത്തിലാണ് ശിശിറും കൂട്ടാളികളുമെന്ന് പരാതിയില്‍ ചൂണ്ടികാട്ടുന്നു.

സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ആസ്ഥാനത്ത് ആഭിചാരക്രിയകള്‍ ചെയ്തുവെന്ന ആക്ഷേപം നേരിട്ട ഉദ്യോഗസ്ഥനെതിരെയാണ് പുതിയ പരാതി ഉയര്‍ന്നിരിക്കുന്നത്.

എസ്.വി.ശിശിറിനെതിരെ നല്‍കിയ പരാതിയിലെ വാചകങ്ങള്‍

യുള്‍റിച്ചിന്റെ പരാതിയില്‍ പറയുന്നത് ഇങ്ങനെ:

യുള്‍റിച്ചിന്റെ മാതാവ് ജര്‍മന്‍ പൗര ഹെയ്‌ഡെലിന്‍ഡെ മാരി ഗ്ലെംനിസ്റ്റും അവരുടെ ഭര്‍ത്താവും മലയാളിയുമായ ജി. ജയകുമാരന്‍ നായരും തിരുവനന്തപുരം കല്ലിയൂര്‍ കാക്കാമൂലയില്‍ അര്‍ണിക ആയുര്‍വേദിക് ഇന്റന്‍സീവ് എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്നു.

വിദേശികള്‍ക്ക് സ്ഥാപനം നടത്താന്‍ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ജയകുമാരന്‍ നായരെ ഓഹരി പങ്കാളിയാക്കിയായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. വര്‍ഷങ്ങളായി ഈകേന്ദ്രം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഉടമകള്‍ക്ക് വലിയ സാമ്പത്തിക പ്രയാസം നേരിട്ടു. വിദേശത്തുള്ള മകന്‍ യുള്‍റിച്ചില്‍ നിന്ന് പലപ്പോഴായി രണ്ടാനച്ഛനായ ജയകുമാരന്‍ നായര്‍ 1,60,000 യൂറോ (ഏകദേശം ഒന്നരക്കോടി ഇന്ത്യന്‍ രൂപ) കടമായി വാങ്ങിയിട്ടുണ്ട്. സാമ്പത്തിക പ്രയാസം ചൂണ്ടിക്കാട്ടിയാണ് പണം വാങ്ങിയത്. ഹെയ്‌ഡെലിന്‍ഡെയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ജയകുമാരന്‍ നായരായിരുന്നു.

പിന്നീട്, 2022 സെപ്റ്റംബറില്‍ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് പരാതിക്കാരനെ ജയകുമാരന്‍ നായര്‍ കേരളത്തിലേക്ക് വിളിച്ചുവരുത്തി. അമ്മയുടെ ആരോഗ്യം മോശമാണെന്ന് ചൂണ്ടിക്കാട്ടി ചികിത്സക്കായി 2000 യൂറോ വീണ്ടും വാങ്ങിയെടുക്കുകയും ചെയ്തു.

എന്നാല്‍, ഇത്രയധികം സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഈ സ്ഥാപനം വിറ്റ് പണം കണ്ടെത്തിക്കൂടാ എന്ന് യുള്‍റിച്ച് അന്വേഷിച്ചപ്പോഴാണ് ശ്രീകാന്ത്.എസ്, ശശിര്‍ എസ്.വി തുടങ്ങിയ ബന്ധുക്കളുടെ ഇടപെടലുകളെക്കുറിച്ച് അറിയുന്നത്. ഈ വസ്തു വില്‍ക്കാന്‍ പലതരം തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ് ഇവരെന്നാണ് യുള്‍റിച്ചിന്റെ മാതാപിതാക്കള്‍ പറഞ്ഞത്. ഇദ്ദേഹം ഇവരോട് നേരിട്ട് സംസാരിച്ചെങ്കിലും ആ സ്ഥലം വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് ശിശിറും ശ്രീകാന്തും തീര്‍ത്ത് പറയുകയായിരുന്നു.

ഒരുവര്‍ഷത്തിന് ശേഷം 2020 സെപ്റ്റംബര്‍ മാസത്തില്‍ യുള്‍റിച്ചിന്റെ മാതാവ് മരണപ്പെടുന്നു. മരണാനന്തര ചടങ്ങുകള്‍ക്ക് കേരളത്തിലെത്തിയ ഇദ്ദേഹം കാണുന്നത് രണ്ടാനച്ഛനായ ജയകുമാരന്‍ നായരുടെ അസ്വാഭാവിക ഇടപെടലുകളാണ്. ഭാര്യ മരിച്ചതില്‍ വലിയ വിഷമം ഒന്നും കാണിക്കാതിരുന്ന ജയകുമാരന്‍ നായര്‍ കൂടുതല്‍ സമയം ചെലവിട്ടിരുന്നത് വീട്ടിലെ ജോലിക്കായി എത്തിയിരുന്ന ചെറുപുഷ്പം എന്ന സ്ത്രീയോടായിരുന്നു.

അമ്മയുടെ മരണത്തിന് ശേഷം ആയുര്‍വേദ സ്ഥാപനത്തിന്റെ ഡോക്യുമെന്റുകള്‍ യുള്‍റിച്ച് രണ്ടാനച്ഛനോട് ആവശ്യപ്പെട്ടെങ്കിലും നിയമപരമായ പ്രശ്‌നങ്ങളുണ്ടെന്നും അത് പരിഹരിച്ചിട്ട് തരാമെന്നും അറിയിച്ചു. ഈ വാക്കുകള്‍ വിശ്വസിച്ച് യുള്‍റിച്ച് തിരിച്ച് ജര്‍മ്മനിയിലേക്ക് മടങ്ങി.

പിന്നീട് 2024 മാര്‍ച്ച് മാസത്തിലാണ് ജയകുമാരന്‍ നായര്‍ താന്‍ ക്യാന്‍സര്‍ ബാധിതനാണെന്നും സഹായിക്കാന്‍ കേരളത്തിലേക്ക് എത്തണമെന്നും യുള്‍റിച്ചിനോട് ആവശ്യപ്പെട്ടത്. അങ്ങനെ മാര്‍ച്ച് 13ാം തീയതി കേരളത്തിലെത്തിയ യുള്‍റിച്ചിനെ ഇവരുടെ കാക്കമൂലയിലെ വീട്ടില്‍ കയറ്റാന്‍ വീട്ടുജോലിക്കാരിയായ ചെറുപുഷ്പം തയ്യാറായില്ല. ശിശിറിന്റെ അനുവാദം ഉണ്ടെങ്കിലേ വീടിന്റെ താക്കോല്‍ നല്‍കാനാകൂ എന്നുപറഞ്ഞ് ചെറുപുഷ്പം ബഹളം വെയ്ക്കുകയായിരുന്നു.

പിന്നീട് ആശുപത്രിയിലെത്തി ജയകുമാരന്‍ നായരെ കണ്ടപ്പോള്‍ അര്‍ണികയില്‍ താമസിച്ച് തന്നെ പരിചരിക്കണം ആരോഗ്യം അത്രയ്ക്ക് മോശമാണെന്നും ജയകുമാരന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍, യുള്‍റിച്ചിന് വീടിന്റെ താക്കോല്‍ നല്‍കാന്‍ ചെറുപുഷ്പവും ശോഭയെന്നും പേരായ രണ്ട് സ്ത്രീകള്‍ തയ്യാറായില്ല. ഇക്കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാവുന്ന മാനസിക-ശാരീരിക അവസ്ഥയിലല്ല ജയകുമാരന്‍ നായര്‍ ഇപ്പോഴുള്ളത്.

യുള്‍റിച്ച് കേരളത്തിലെത്തിയതിന്റെ അടുത്ത ദിവസം ശിശിറും ശ്രീകാന്തും ഇദ്ദേഹത്തെ ആശുപത്രിയിലെത്തി കാണുകയും താന്‍ ജിഎസ്ടി വകുപ്പിലെ ശക്തനായ ഉദ്യോഗസ്ഥനാണെന്നും എത്രയും പെട്ടെന്ന് തിരികെ പോയില്ലെങ്കില്‍ കേരളത്തില്‍ കേസുകളില്‍ പെടുത്തുമെന്നും ബലംപ്രയോഗിച്ച് നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. അറ്റകൈപ്രയോഗം ചെയ്യാന്‍ പോലും താന്‍ മടിക്കില്ലെന്നും ശിശിര്‍ പറഞ്ഞു. ഇതോടെയാണ് യുള്‍റിച്ച് നിയമപരമായി നേരിടാന്‍ തീരുമാനിച്ചത്. പിന്നീടാണ് ജിഎസ്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

ശിശിറിനെക്കുറിച്ച് യുള്‍റിച്ച് അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്നാണ് അറിയുന്നത്. ജെഎസ്ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ പദവി ഉപയോഗിച്ച് നിരവധി അഴിമതികള്‍ നടത്തുകയും സമൂഹത്തിലെ വിവിധ തുറകളിലെ ആളുകളില്‍ ശക്തമായ സ്വാധീനമുള്ളയാളുമാണ് ശിശിറെന്നാണ് അറിയുന്നത്. ഭരണത്തിലിരിക്കുന്ന സംഘടനയുടെ പിന്തുണയും ശിശിറിനുണ്ട്. കൂടാതെ അര്‍ണിക ആയുര്‍വേദിക സ്ഥാപനത്തിലെ ജോലിക്കാരെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും യുള്‍റിച്ച് സംശയിക്കുന്നുണ്ട്. യുള്‍റിച്ച് അറിയാതെ അവസാന നാളുകളില്‍ ജയകുമാരന്‍ നായരെ ഉപയോഗിച്ച് കോടികളുടെ നിക്ഷേപം ശിശിറും ശ്രീകാന്തും ആയുര്‍വേദ ഹോംസ്‌റ്റേയുടെ മറവില്‍ നടത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.

ഇപ്പോള്‍ ശിശിറിന്റെ ഭീഷണിയെ തുടര്‍ന്ന് തനിക്ക് അവകാശപ്പെട്ട സ്ഥാപനത്തില്‍ നിന്നും വീട്ടില്‍ നിന്നും മാറി താമസിക്കുകയാണെന്നും വിലപിടിപ്പുള്ള പല വസ്തുക്കളും പരാതിക്കാരന് തിരികെ ലഭിക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് യുള്‍റിച്ചിന്റെ പരാതി.