മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരത്തിന് കത്രിക ചിഹ്നം ലഭിച്ചതോടെ നൂറു ശാതമാനം വിജയം ലഭിക്കുമെന്ന് സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവർ. ഈ തിരഞ്ഞെടുപ്പിൽ കത്രിക ചിഹ്നവും കത്രിക പൂട്ടും പ്രധാന ചർച്ചവിഷയമാകും. ജൂൺ 19ന് കത്രിക കൊണ്ട് ശബ്ദം പോലും ഇല്ലാതെ ജനങ്ങൾ പിണറായിസത്തിന്റെ അടിവേരറുക്കുമെന്നും അദ്ദേഹം പറഞ്ഞു. കത്രിക ചിഹ്നത്തിൽ താൻ രണ്ട് തവണ മത്സരിച്ചിട്ടുണ്ടെന്നും അതിനാൽ കത്രിക അപരിചിതമായ ചിഹ്നം അല്ലെന്നും പിവി അൻവർ വ്യക്തമാക്കി.
ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിൽ തനിക്ക് കത്രിക പൂട്ടിട്ടവരെ നിലമ്പൂരുകാർ കത്രിക പൂട്ടിട്ട് പൂട്ടുമെന്നും അദ്ദേഹം കൂട്ടിചേർത്തു. വിഡി സതീശൻ പിണറായിസം എന്ന വാക്ക് പോലും ഉച്ചരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഡി സതീശൻ തന്നെയാണ് കോൺഗ്രസിനെ ഇനി മുന്നോട്ട് നയിക്കുന്നത് എങ്കിൽ തനിക്ക് ആഭ്യന്തരമോ വനം വകുപ്പോ വേണമെന്നാണ് താൻ കോൺഗ്രസിന് മുന്നിൽ വെച്ച ഉപാധി. വനം വകുപ്പ് തനിക്ക് തന്നാൽ എന്താണ് കുഴപ്പം എന്നും മധ്യസ്ഥ ചർച്ചയിൽ സാമുദായിക നേതാക്കളാണ് മന്ത്രി സ്ഥാന ആവശ്യം മുന്നോട്ട് വെച്ചതെന്നും പിവി അൻവർ പറഞ്ഞു.
അതേസമയം തനിക്ക് നേരെ വരുന്ന ട്രോളുകളും പരിഹാസങ്ങളും ആഘോഷമാക്കുന്നതാണ് എന്റെ പതിവെന്നും അദ്ദേഹം പറഞ്ഞു. തന്നെ ട്രോളിലൂടെ പിന്തിരിപ്പിക്കാമെന്നത് തെറ്റായ ധാരണയാണെന്നും പിവി അൻവർ കൂട്ടിചേർത്തു.