മതവിദ്വേഷ പരാമർശക്കേസിൽ പിസി ജോർജ് ജാമ്യ ഹർജി നൽകി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിലാണ് ജോർജ് ജാമ്യ ഹർജി നൽകിയത്. ഹർജി കോടതി വ്യാഴാഴ്ച പരിഗണിക്കും.
അതേസമയം വിദ്വേഷ പരാമർശത്തിന് ഇടയാക്കിയ സംഭവത്തിൽ ഖേദപ്രകടനം നടത്തിയെന്നും പിസി ജോർജിൻ്റെ മൊഴി. ഇന്നലെ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ജോർജ് മൊഴി നൽകിയത്. ഇതിനിടെ പിസിയുടെ ലാപ്ടോപ്പ് അന്വേഷണ സംഘം പിടിച്ചെടുത്തു.മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന ജോർജിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. 48 മണിക്കൂർ നിരീക്ഷണം പൂർത്തിയശേഷമെ ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമെടുക്കുവെന്ന് ഡോക്ടർമാർ അറിയിച്ചു.
ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് മതവിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോർജിനെ റിമാൻഡ് ചെയ്തിരുന്നു. ജോർജിൻ്റെ ജാമ്യാപേക്ഷ തള്ളിയായിരുന്നു കോടതി ഉത്തരവ്. ഇന്നലെ വൈകിട്ട് ആറ് വരെ പൊലീസ് കസ്റ്റഡിയിൽ ജോർജിനെ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യനില മോശമായതിനെത്തുടർന്ന അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.