നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ കുറ്റപത്രം സമർപ്പിച്ചു

വിവാദമായ നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ 13 പ്രതികൾക്കെതിരെ സിബിഐ റൂസ് അവന്യൂ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ചോദ്യപേപ്പർ ചോർച്ച കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേകം രൂപീകരിച്ച ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നാളെ കുറ്റപത്രം പരിഗണിക്കും. സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കുറ്റപത്രം സമർപ്പിച്ചത്.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ, 1988-ലെ അഴിമതി നിരോധന നിയമം, 2024-ലെ പബ്ലിക് എക്‌സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യഷ് യാദവ്, മംഗിലാൽ ബിവാൾ, ദിനേശ് ബിവാൾ, വികാസ് ബിവാൾ, ശുഭം ഖൈർനാർ, ധനഞ്ജയ് ലോകാണ്ഡെ, പ്രഹലാദ് കുൽക്കർണി, തേജസ് ഹർഷദ് കുമാർ, ഡോ. മനോജ് ശിരൂർ, ശിവരാജ് രഘുനാഥ് മോത്തെഗാവോങ്കർ, മനീഷ വാഗ്മാരെ, മനീഷ മന്ധാരെ, മനീഷ സഞ്ജയ് ഹവാൽദാർ എന്നിവരാണ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികൾ.
പ്രതിഷേധക്കാര്‍ക്കെതിരെ എഫ്‌ഐആറുമായി മുന്നോട്ടുപോയാല്‍ വീണ്ടും സമരമാരംഭിക്കും; കേന്ദ്രത്തിന് മുന്നറിയിപ്പുമായി അഭിജീത് ദീപ്‌കെ
കേസിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച അന്വേഷണം സിബിഐ തുടരുകയാണ്. കേസിന്റെ പശ്ചാത്തലത്തിൽ അടുത്തിടെ 47 എൻടിഎ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. സർക്കാർ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയ് 12-നാണ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
മകൻ വികാസ് ബിവാളിനായി നീറ്റ് ചോദ്യപേപ്പർ സംഘടിപ്പിക്കാൻ മംഗിലാൽ ബിവാൾ പ്രതിയായ ശുഭം ഖൈർനാറിനെ ബന്ധപ്പെടുകയായിരുന്നുവെന്ന് സിബിഐ വ്യക്തമാക്കുന്നു. മംഗിലാലിന്റെ മൊബൈൽ ഫോണിൽ നിന്ന് ചോദ്യപേപ്പർ കണ്ടെത്തിയിട്ടുണ്ട്. യഷ് യാദവിൽ നിന്നാണ് മംഗിലാൽ ചോദ്യപേപ്പർ കൈപ്പറ്റിയതെന്നും ഇതിനായി 10 ലക്ഷം രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും സിബിഐ കണ്ടെത്തി. രാജസ്ഥാനിലെ സികാറിൽ കോച്ചിങ്ങിന് പോയപ്പോഴാണ് യഷ് യാദവുമായി പരിചയത്തിലായതെന്ന് ചോദ്യം ചെയ്യലിൽ വികാസ് ബിവാൾ വ്യക്തമാക്കി.തുടർന്ന് മറ്റ് പ്രതികളെക്കൂടി ഉൾപ്പെടുത്തി വൻ സംഘം രൂപീകരിക്കുകയായിരുന്നു. ശുഭം ആദ്യം യഷിനും, യഷ് മംഗിലാലിനും, തുടർന്ന് വികാസിനും ദിനേശ് ബിവാളിനും ചോദ്യപേപ്പർ കൈമാറി. ഈ ചോദ്യപേപ്പർ മംഗിലാൽ ബിവാൾ മറ്റ് പരീക്ഷാർഥികൾക്ക് 12 ലക്ഷം രൂപയ്ക്ക് വിറ്റതായും സിബിഐ കുറ്റപത്രത്തിൽ ആരോപിക്കുന്നു.
CBI,Chargesheet,India,NEET,PaperLeak,



