കോഴിക്കോട്ടെ 26കാരിയുടെ കൊലപാതകം;മരണശേഷം യുവതി മൂന്ന് തവണ പീഡിപ്പിക്കപ്പെട്ടു

കോഴിക്കോട്: മാളിക്കടവിൽ 26കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണശേഷം യുവതി മൂന്ന് തവണ പീഡിപ്പിക്കപ്പെട്ടതായി പൊലീസ് കണ്ടെത്തി. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും പ്രതിയായ വൈശാഖന്റെ ഇൻഡസ്ട്രിയിൽ വർക്‌ഷോപ്പിൽനിന്ന് പൊലീസ് കണ്ടെത്തി.യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയിരുന്ന പ്രതി, വർക്‌ഷോപ്പിൽ വന്നില്ലെങ്കിൽ അവ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും വൈശാഖൻ പൊലീസിനോട് പറഞ്ഞു.
ജനുവരി 24നാണ് ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയതിന് ശേഷം പ്രതി വൈശാഖൻ യുവതിയെ കൊലപ്പെടുത്തിയത്. ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഉറക്കഗുളിക ചേർത്ത ശീതളപാനീയം യുവതിക്ക് നൽകി. ശേഷം തൂങ്ങിമരിക്കാനെന്ന വ്യാജേന രണ്ട് കുരുക്കുകൾ തയ്യാറാക്കുകയും യുവതി കഴുത്തിൽ കുരുക്കിട്ടതിന് പിന്നാലെ സ്റ്റൂൾ ചവിട്ടിത്തെറിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബന്ധുകൂടിയായ യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയംപ്രതിക്കുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷവും പ്രതി യുവതിയെ ബലാത്സംഗം ചെയ്തിരുന്നു. ജ്യൂസിൽ ഉറക്കഗുളിക കലർത്തി യുവതിയെകൊണ്ട് കുടിപ്പിച്ചതിന്‌ശേഷം അവരെ മർദിച്ച് അവശയാക്കി. യുവതിയെ നിർബന്ധിച്ചാണ് മരിക്കാമെന്ന് തീരുമാനത്തിലേക്ക് പ്രതി എത്തിച്ചതെന്നാണ് വിവരം. ഇൻഡസ്ട്രിയിൽ വർക്‌ഷോപ്പിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായക വഴിത്തിരിവായിരുന്നു. മൂന്ന് മണിക്കൂറിലേറെയുള്ള ദൃശ്യങ്ങളിൽ യുവതിയെ കൊലപ്പെടുത്താൻ പ്രതി നടത്തിയ ആസൂത്രിതശ്രമങ്ങളാണുള്ളതെന്ന് പൊലീസ് അറിയിച്ചു.
പത്ത് വർഷത്തോളമായി യുവതിയുമായി പ്രതി ബന്ധം പുലർത്തുന്നുണ്ട്. ഇതിനിടെ പുതിയ കാമുകിയുടെ വിവരം യുവതി അറിയുകയും ഇത് ഇരുവർക്കുമിടയിൽ സംസാരവിഷയമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈശാഖൻ യുവതിയെ കൊല്ലാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.



