
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിനും തൃശൂര്‍ കളക്ടര്‍ക്കും കോടതി നോട്ടീസ് അയച്ചു. ഡിജിപിയും എക്സ്പ്ലോസീവ്സ് കണ്ട്രോളറും മറുപടി നല്‍കണം.തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കും കോടതി നോട്ടീസ് അയച്ചു. മറുപടി സമർപ്പിക്കാനായി കക്ഷികൾക്ക് കോടതി നാലാഴ്ച സാവകാശം അനുവദിച്ചു.
നാലാഴ്ചക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.ഏപ്രിൽ 21നാണ് കേരളത്തെയാകെ നടുക്കി കൊണ്ട് മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം ഉണ്ടാവുന്നത്.തൃശൂർ പൂരത്തോട് അനുബന്ധിച്ച് പാറമേക്കാവ് ദേവസ്വത്തിനായി വെടിക്കോപ്പ് നിർമ്മിക്കുന്നതിന് ഇടയിലായിരുന്നു അപകടം. സ്ഫോടനത്തിന്റെ ഉഗ്രശബ്ദം കിലോമീറ്ററുകൾക്ക് അപ്പുറത്ത് വരെ കേട്ടു. വെടിക്കെട്ട് പുരയ്ക്ക് സമീപത്തെ പാടശേഖരത്തിൽ ശരീര ഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു.
കരാറുകാരൻ സതീഷ് ഉൾപ്പെടെ 17 പേരാണ് അപകടത്തിൽ മരിച്ചത്. അപകടത്തെ തുടർന്ന് ആർഭാടം ഒഴിവാക്കി വെറും ചടങ്ങുകൾ മാത്രം ആയിരുന്നു ഇത്തവണ പൂരം നടത്തിയത്




