മുല്ലപ്പെരിയാർ ഡാം തുറന്നു; 13 ഷട്ടറുകൾ ഉയർത്തി, 250 ക്യുസെക്സ് വെള്ളം പെരിയാറിലേക്ക്, ജാ​ഗ്രതാ നിർദേശം

0

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ഡാമിന്റെ 13 സ്പിൽ വേ ഷട്ടറുകൾ 10 സെന്റി മീറ്റർ വീതമാണ് തുറന്നത്. ഉച്ചയ്ക്ക് 12 ന് ഷട്ടറുകൾ തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും, 11. 35 ഓടെ ഷട്ടറുകൾ തുറക്കുകയായിരുന്നു. സെക്കന്റിൽ 250 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്.

അണക്കെട്ടിലെ നിലവിലെ ജല നിരപ്പ് 136. 25 അടി ആയതോടെയാണ് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. ഏതെങ്കിലും സാഹചര്യത്തിൽ നദിയിലെ ജലനിരപ്പ് ഉയർന്നാൽ ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്നാട് ടണൽ മാർഗം കൊണ്ടുപോകുന്നത് സെക്കന്റിൽ 2117 ഘനയടി വെള്ളമാണ്. കനത്തമഴയെത്തുടർന്ന് അണക്കെട്ടിലേയ്ക് ഒഴുകിയെത്തുന്നത് 3867 ഘനയടി വെള്ളമാണ്. അണക്കെട്ടിന്‍റെ നിലവിലെ റൂൾ കർവ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് സംഭരിക്കാൻ കഴിയുക. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്.

ഇതേത്തുടർന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിന് തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകി. എന്നാൽ രാത്രിയിൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാർ നദിയിലേക്ക്‌ ഒഴുക്കരുതെന്ന് ഇടുക്കി ജില്ലാ ഭരണകൂടം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. മറ്റ് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാൻ കഴിയാത്തവർക്കായി 20 താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളും ഇടുക്കി ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here