എബിവിപി നടത്തുന്ന പ്രതിഷേധം രാജ്‌ഭവനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണെന്ന് മന്ത്രി വി ശിവൻകുട്ടി. “എബിവിപി പ്രതിഷേധം രാജ്ഭവന്റെ അറിവോടെയാണ്. രാജ്ഭവനിൽ നടന്ന സംഭവത്തിന് ശേഷം എബിവിപി, യുവമോർച്ച, കെഎസ്‌യു സംഘടനകളുടെ നേതൃത്വത്തിൽ ആക്രമിക്കുകയും യാത്ര തടസപ്പെടുത്തുകയുമാണ്. എം എൽ എ ഓഫിസിലക്ക് ബി ജെ പി മാർച്ച് നടത്തിയത് എന്തിനാണ്? പൊലീസ് ഈ വിഷയത്തിൽ പരമാവധി സംയമനം പാലിക്കുകയാണ്”. മന്ത്രി പറഞ്ഞു. ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം രാജ്ഭവനെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിൽ ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച് എസ്എഫ് ഐ. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലും വേങ്ങൂര്‍ രാജഗിരി കോളേജിലും ബാനറുകളും മുദ്രാവാക്യങ്ങളുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കുസാറ്റില്‍ ബി ടെക് മറൈന്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ പാസിങ് ഔട്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.
സര്‍വകലാശാല കവാടത്തിനു സമീപം പ്രതിഷേധ ബാനര്‍ ഉയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു. കുറുപ്പുംപടി വേങ്ങൂരിലെ രാജഗിരി കോളേജില്‍ യോഗ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു രാവിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.