പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് മന്ത്രി സജി ചെറിയാൻ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് മന്ത്രി സജി ചെറിയാൻ. പ്രമാദമായ കേസിൽ ശിക്ഷയിൽ കുറവുണ്ടോ എന്ന് പരിശോധിച്ചു തുടർനടപടി സ്വീകരിക്കും. സർക്കാർ അതിജീവിതക്കൊപ്പമാണെന്ന് മന്ത്രി വ്യക്തമാക്കി. പ്രോസിക്യൂഷന് വീഴ്ച ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടാണ് ആറ് പ്രതികൾക്ക് ശിക്ഷ ലഭിച്ചതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
കേസിൽ അപ്പീൽ പോകുമെന്ന് നേരത്തെ തീരുമാനിച്ചതാണെന്ന് മന്ത്രി പറഞ്ഞു. പ്രതികൾക്ക് എന്തുകൊണ്ടാണ് പരമാവധി ശിക്ഷ ലഭിക്കാത്തത് എന്നതിൽ സംശയമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവ് ആണ് വിധിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം.വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പ്രതികൾ 50,000 രൂപ പിഴയും അടയ്ക്കണം.
ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠൻ, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാത്സംഗ കേസിൽ 20 വർഷം കഠിനതടവ് വിധിച്ചിരിക്കുന്നത്.

