സംസ്ഥാന തലപ്പത്ത് അഴിച്ചുപണിയുമായി ബിജെപി; പഞ്ചാബും ദില്ലിയും ഉൾപ്പെടെ നാലിടത്ത് പുതിയ അധ്യക്ഷന്മാർ

രാജ്യതലസ്ഥാനത്തെ സംഘടനാ പ്രവർത്തനം ബിജെപി കൂടുതൽ ശക്തിപ്പെടുത്തുന്നു എന്നതിൻ്റെ സൂചനയാണ് കേന്ദ്ര സഹമന്ത്രിയായ ഹർഷ് മൽഹോത്രയുടെ നിയമനം. വീരേന്ദ്ര സച്ച്ദേവയെ നീക്കിയാണ് ഹർഷ് മൽഹോത്രയെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. കിഴക്കൻ ദില്ലിയിൽ നിന്നുള്ള എംപിയാണ് ഹർഷ് മൽഹോത്ര. നേരത്തെ, ദില്ലി ഘടകത്തിൻ്റെ ജനറൽ സെക്രട്ടറി ഇൻ ചാർജായി പ്രവർത്തിച്ചിട്ടുണ്ട്. ഈസ്റ്റ് ദില്ലി മുനിസിപ്പൽ കോർപറേഷൻ മേയറായും പ്രവർത്തിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിൽ ബിജെപി ചുവടുറപ്പിക്കാൻ നീക്കം നടത്തുന്നതിനിടെയാണ് പുതിയ അധ്യക്ഷ നിയമനം. നിലവിൽ സുനിൽ ജാക്കർ ആണ് അധ്യക്ഷൻ. കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെവാൾ സിങ് ധില്ലൻ 2022ലാണ് ബിജെപിയിൽ എത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി സ്ഥാനാർഥികളെ പിന്തുണയ്ക്കാൻ ധില്ലൻ തയ്യാറായിരുന്നില്ല. ഇതോടെ ധില്ലനെ കോൺഗ്രസ് പുറത്താക്കുകയായിരുന്നു. ബിജെപിയിൽ എത്തിയ ധില്ലൻ ലോക്സഭാ, നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല.




