
കോഴിക്കോട് പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിക്കാനിടയായ സംഭവത്തിൽ മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പൊള്ളലേറ്റ ഭർത്താവ് റിജിൻ ലാൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
പേരാമ്പ്രയിലാണ് കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി മരിച്ചത്. കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്. ഭർത്താവ് ലാലുവിന് ഗുരുതരമായി പൊള്ളലേറ്റു. ഓടിക്കൊണ്ടിരുന്ന കാറിനാണ് തീപിടിച്ചത്. ലാലുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഇരുവരും ആശുപത്രിയിൽ പോയിട്ട് കാറിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ലാലു പെട്ടെന്ന് പുറത്തിറങ്ങി പരിശോധിക്കുകയായിരുന്നു. ഇതിനിടെ കാർ പെട്ടെന്ന് ലോക്കായതിനാൽ ഗർഭിണിയായിരുന്ന സോനയ്ക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് വലിയ സ്ഫോടന ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നു.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സോനയെ രക്ഷിക്കാനായില്ല. പിന്നീട് ഫയർഫോഴ്സ് എത്തി പൂർണ്ണമായും തീ അണച്ചതിന് ശേഷമാണ് കാറിന്റെ പിൻസീറ്റിൽ നിന്ന് സോനയുടെ മൃതദേഹം കണ്ടെത്തിയത്.


