KeralaNews

എസ് ഐ ആർ: ‘പഠനം തടസപ്പെടും, വിദ്യാർത്ഥികളെ തെരഞ്ഞെടുപ്പ് ജോലികൾക്ക് ഉപയോഗിക്കരുത്’ – മന്ത്രി വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻഎസ്എസ്, എൻസിസി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നു കൊണ്ടിരിക്കുന്ന സമയമാണിത്.

പൊതുപരീക്ഷകൾ ഉൾപ്പെടെയുള്ള സുപ്രധാനമായ പരീക്ഷകൾ പടിവാതിൽക്കൽ എത്തിനിൽക്കെ, 10 ദിവസത്തിലധികം വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്തി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് വിദ്യാർത്ഥികളുടെ പഠന സമയം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾക്കും സാമൂഹ്യ സേവനങ്ങൾക്കും എൻഎസ്എസ്/എൻസിസി എന്നിവ പ്രോത്സാഹനം നൽകുന്നുണ്ടെങ്കിലും, അധ്യയന ദിവസങ്ങളിൽ തുടർച്ചയായി ക്ലാസ്സ് നഷ്ടപ്പെടുത്തി ഓഫീസ് ജോലികൾക്കും ഫീൽഡ് വർക്കുകൾക്കും കുട്ടികളെ ഉപയോഗിക്കുന്നത് ശരിയായ നടപടിക്രമമല്ല.

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്. വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവിൽ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക തീവ്ര പരിശോധനയുടെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാരായി നിയോഗിച്ച വിദ്യാഭ്യാസ വകുപ്പിൽ പ്രവർത്തിക്കുന്ന ആളുകളുടെ എണ്ണം 5623 പേരാണ്. ഇതിൽ 2938 അധ്യാപകരും 2104 അനധ്യാപകരും 581 മറ്റു ജീവനക്കാരും ഉൾപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button