എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം; പ്ലസ് ടു ഫലം മെയ് 25-ന്; വേനലവധിക്കാല ക്ലാസുകൾക്കെതിരെ കർശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25 ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി ഫലം മെയ് മൂന്നാംവാരമെത്തുമെന്നും മന്ത്രി അറിയിച്ചു. ഏപ്രിൽ 16 മുതൽ മെയ് രണ്ടു വരെയായിരിക്കും എസ്എസ്എൽസി മൂല്യനിർണയം നടക്കുക. ഇലക്ഷനും മറ്റ് അവധികളും മൂലമാണ് മൂല്യനിർണയം തുടങ്ങാൻ വൈകിയതെന്നും മന്ത്രി വ്യക്തമാക്കി. 4,17,417 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. ഗൾഫ് മേഖലയിൽ പരീക്ഷ നടത്താൻ അനുകൂല സാഹചര്യമായിരുന്നില്ല. ഹയർസെക്കൻഡറി പരീക്ഷകളും ഗൾഫ് മേഖലയിൽ റദ്ദ് ചെയ്യേണ്ടിവന്നു.
സ്കൂൾ പ്രവേശനത്തിന് പ്രവേശന പരീക്ഷ നടത്താൻ പാടില്ലെന്നും മന്ത്രി നിർദേശിച്ചു. സ്കൂൾ അറ്റകുറ്റപണി മെയ് 30ന് മുൻപ് തീർക്കണം. അടുത്ത അധ്യായന വർഷം പ്രവേശനോത്സവം ജൂൺ ഒന്നിന് ആയിരിക്കും നടത്തുക. ഇന്റർണൽ മാർക്കിന് പരാതിയുണ്ടെങ്കിൽ അതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കും. വിഷയം പഠിപ്പിക്കുന്ന അധ്യാപകരെ ഉൾപ്പെടുത്തിയായിരിക്കും കമ്മിറ്റി. അവധിക്കാലത്ത് ക്ലാസുകൾ ഒരിക്കലും അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
കാലാവസ്ഥ വളരെ മോശമാണ്, നല്ല ചൂടാണ്. ഈ സമയത്ത് കുട്ടികളെ ക്ലാസ്സിൽ ഇരുത്തി ബുദ്ധിമുട്ടിപ്പിക്കുന്നത് എന്തിനാണ്? തൊഴിൽ വകുപ്പ് 11 മണിമുതൽ മൂന്നുമണിവരെ തൊഴിൽ എടുക്കരുതെന്ന് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുഞ്ഞുങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കില്ല. കുട്ടികൾ കളിക്കേണ്ട സമയത്ത് കളിക്കണം പഠിക്കേണ്ട സമയത്ത് പഠിക്കണം. വേറെ സിലബസുകൾ ആണെങ്കിലും എൻ ഓ സി നൽകുന്നത് സംസ്ഥാന സർക്കാരാണ്. അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എന്തുവേണമെന്ന് പിന്നീട് ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.




