
കേരളത്തോടുള്ള ക്രൂരമായ അവഗണനയുടെ തെളിവുരേഖയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചിട്ട് അതിൽ കേരളമില്ല. കേരളത്തിന്റെ പ്രധാന ആവശ്യമാണു തിരസ്ക്കരിക്കപ്പെട്ടത്. കാലങ്ങളായി ആവശ്യപ്പെട്ട എയിംസ് ഇല്ല, കേരളത്തിനായി പ്രത്യേക പാക്കേജില്ല, വിഴിഞ്ഞം വികസനത്തിന് പ്രത്യേക സഹായമില്ല.
കേന്ദ്ര ഡിവിസിബിൾ പൂളിൽ നിന്നുള്ള വിഹിതം ഉയർത്തിയിട്ടില്ല. മുമ്പത്തെപ്പോലെ 41 ശതമാനത്തിൽ തുടരുന്നു. ഇത് ഉയർത്തണമെന്ന ആവശ്യം നിരാകരിച്ചു. ഇങ്ങനെ എല്ലാ മേഖലയിലും കേരളത്തെ പാടെ അവഗണിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട് എന്നതു ധനമന്ത്രി വിസ്മരിച്ച മട്ടാണ്. കേരളത്തെ ഉപേക്ഷിച്ച രാഷ്ട്രീയ ബജറ്റാണിതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കേന്ദ്ര – സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെ കൂടുതൽ ദുർബലപ്പെടുത്തുന്ന പൊതുസ്വഭാവത്തിലുള്ള ഈ ബജറ്റ് കേരളത്തോടു പ്രത്യേകമായും വിവേചനം കാട്ടുകയാണ്. പണപ്പെരുപ്പം കുറയ്ക്കാനോ തൊഴിലില്ലായ്മ പരിഹരിക്കാക്കാനോ നീക്കമില്ല. കേരളത്തിന്റെ ധാതുസമ്പത്ത് കൂടി കേന്ദ്രം കയ്യടക്കാൻ നീക്കം നടത്തുകയാണ്. രൂക്ഷമായ വിലക്കയറ്റവും പണപ്പെരുപ്പവും ജനജീവിതത്തിൻ്റെ പാപ്പരീകരണവുമാവും ഫലം. വികസന കാര്യത്തിലുള്ള ഉപേക്ഷ വളർച്ചാ മുരടിപ്പാവും ഉണ്ടക്കുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.




