കാർഷിക സർവകലാശാലയിലെ ഫീസ് വർധന കുറയ്ക്കും; തീരുമാനം കൃഷിമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ

കാർഷിക സർവകലാശാലയിലെ ഫീസ് വർധന കുറയ്ക്കും. യുജി കോഴ്സുകൾക്ക് 50 ശതമാനം ഫീസ് കുറയ്ക്കും. പിജി കോഴ്സുകൾക്ക് 40 ശതമാനം വരെയും ഫീസ് കുറയ്ക്കാനാണ് ധാരണ. കൃഷിമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായത്.
കാർഷിക സർവകലാശാല ഫീസ് വർധനയിൽ വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് നേരത്തെ പറഞ്ഞിരുന്നു. സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധി ധന വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. സർവകലാശാലയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് അന്തിമമായി തീരുമാനിക്കേണ്ടത്. നാളെ തന്നെ യോഗം ചേരാൻ ശ്രമിക്കും.
സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും കുട്ടികൾ പഠിക്കേണ്ട എന്ന് പറയാൻ കഴിയില്ല. ഒരു കുട്ടി പഠനം നിർത്തിയിരുന്നു. അദ്ദേഹത്തെ ബന്ധപ്പെട്ടു. തിരികെ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. പഠനം മുടങ്ങുകയില്ല എന്നാണ് ഗ്യാരണ്ടി. തിരിച്ചെത്തിയാൽ പ്രവേശിപ്പിക്കാനാണ് തീരുമാനം. നിലവിൽ ഫീസടച്ചവർക്ക് അടുത്ത സെമസ്റ്ററിൽ വക വയ്ക്കും എന്നും അദ്ദേഹം പറഞ്ഞു.
കാർഷിക സർവകലാശാലയിലെ ഫീസ് വർധനവ് പിൻവലിക്കുക, പുത്തൻ വിദ്യാഭ്യാസ നയത്തിലൂടെ സംഘപരിവാർ നടപ്പാക്കാനുദ്ദേശിക്കുന്ന തീരുമാനങ്ങൾ സർവകലാശാല നിയമങ്ങളിൽ നിന്ന് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി കഴിഞ്ഞ ദിവസം തവനൂർ കാർഷിക കോളേജിലേക്ക് എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി മാർച്ച് നടത്തിയിരുന്നു.




