
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവരെ ചൊവ്വാഴ്ച സന്ദർശിക്കുമെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ. ജില്ല പൊലീസ് മേധാവി, കളക്ടർ തുടങ്ങിയവരെ നേരിൽ കാണുമെന്നും അപകട സ്ഥലം നേരിട്ട് സന്ദർശിക്കുമെന്ന് അദ്ദേഹം അറിയിച്ചു. റിപ്പോർട്ട് തയ്യാറാക്കാൻ ആറു മാസം സമയം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അത്രയും സമയം വേണമെന്ന് അദ്ദേഹം പറഞ്ഞു.
വെടിക്കെട്ട് അപകടരഹിതമായി നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മുൻകരുതൽ വേണം. മറ്റ് രാജ്യങ്ങളിൽ വർണശബളമാണ് വെടിക്കെട്ട്. ഇവിടെ അങ്ങനെയല്ല. ആരും വരുത്തി വെക്കുന്നതല്ലിത്. അശ്രദ്ധ കൊണ്ട് സംഭവിക്കുന്നതാണ്. ഏറ്റവും മോശം കാലാവസ്ഥയിലാണ് തൃശൂർ പൂരം നടക്കുന്നത്.
വെടിക്കെട്ട് രീതി മാറ്റിയാൽ അപകടം കുറയ്ക്കാൻ സാധിക്കും. അത്തരം നിർദേശങ്ങൾ റിപ്പോർട്ടിൽ ചേർക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ദുരന്തത്തില്‍ പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമുണ്ട്. ബാബു,രാജേഷ്,വിഷ്ണു എന്നിവർ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.




