
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ജോസ് കെ മാണി എംപി. മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഒരു ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം.
നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കൾ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബം ഗവർണറെ കണ്ടിരുന്നു. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മകനും നിയമസഭാംഗവുമായ ചാണ്ടി ഉമ്മനുമാണ് ഗവർണറെ കണ്ടത്. നിമിഷ പ്രിയയുടെ മോചനം സാധ്യമാക്കാൻ കേന്ദ്രം ഇടപെടണമെന്നാണ് കുടുംബത്തിന്‌റെ ആവശ്യം.
യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16-ന് നടപ്പിലാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാൽ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യൺ ഡോളർ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമൻ പൗരനായ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരിൽകണ്ട് മോചനം സാധ്യമാക്കാൻ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചർച്ചകൾ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.