
ഇറാനിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇറാനിലെ ഇന്ത്യൻ എംബസി. അടിയന്തരമായ യാത്രകളൊഴിച്ച് മറ്റെല്ലാ യാത്രകളും മാറ്റിവയ്ക്കണമെന്നാണ് ഇന്ത്യന്‍ എംബസിയുടെ നിർദേശം. ഇറാന്റെ വിവിധ മേഖലകളിൽ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് എംബസിയുടെ ഈ നിർദ്ദേശം.
ഇറാനിലെ സംഭവ വികാസങ്ങൾ ജനങ്ങൾ നിരീക്ഷിക്കണമെന്നും എംബസി പറഞ്ഞു. നിലവില്‍ ഇറാനിലുള്ള പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിമാനസർവീസുകൾ ലഭ്യമാണെന്നും ഇതു പ്രയോജനപ്പെടുത്താമെന്നും എംബസി അറിയിച്ചു. ഇറാൻ- ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഇറാനിൽ സുരക്ഷാ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പെന്നും എംബസി വ്യക്തമാക്കി.
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരെ നേരത്തെ തന്നെ രാജ്യത്തേക്ക് തിരിച്ചു കൊണ്ട് വന്നിരുന്നു. ‘ഓപ്പറേഷൻ സിന്ധു ‘ എന്ന പേരിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 4,400ൽ അധികം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കഴിഞ്ഞതായി ആണ് കണക്ക്. സംഘർഷങ്ങൾ അവസാനിച്ചു എന്ന് കരുതി പല ഇന്ത്യക്കാരും തിരിച്ചെത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി എംബസി രംഗത്ത് എത്തിയത്.




