തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്ത് സുരേഷിനെ ജൂണ്‍ 5 വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ എത്തിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് വേണ്ടിയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. സുകാന്തിന്റെ ലൈംഗികശേഷി പരിശോധനയും നടത്തും.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഒളിവിലായിരുന്ന സുകാന്ത് കഴിഞ്ഞ മാസം അവസാനം കീഴടങ്ങിയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. മാര്‍ച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്ക് സമീപം റെയില്‍വേ ട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മകളുടെ മരണത്തിന് പിന്നില്‍ സുഹൃത്തായ സുകാന്താണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.
പൊലീസ് അസ്വഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തത്. എന്നാൽ കുടുംബം ആരോപണം ഉന്നയിക്കുകയും ആ വഴിക്ക് അന്വേഷണം നീളുകയും ചെയ്തതോടെ സുകാന്തും കുടുംബവും ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടെ മകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായി ആരോപിച്ച യുവതിയുടെ പിതാവ് തെളിവുകള്‍ പൊലീസിന് നല്‍കി. തുടര്‍ന്ന് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.