തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്‌തു. രാവിലെ ഒൻപത് മണിയോടെയാണ് ബർത്തിംഗ് പൂർത്തിയായത്. തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്റണിയാണ് എംഎസ്‌സി ഐറീന ചരക്ക് കപ്പലിലെ കപ്പിത്താൻ.
മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടേതാണ് ഈ കപ്പൽ. ഐറീന സിരീസിലുള്ള കപ്പലുകളാണ് ലോകത്തെ എറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ. ഇതേ സീരിസിലുള്ള എംഎസ്‍സി തുർക്കിയും മിഷേൽ കപ്പലിനിയും നേരത്തെ വിഴിഞ്ഞം തുറമുഖത്ത് എത്തിയിരുന്നു.
സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഇതാദ്യമായാണ് ഐറീന എത്തുന്നത്. 400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ളതാണ് എംഎസ്‌സി ഐറീന. ക്യാപ്റ്റനെ കൂടാതെ കപ്പലിലെ ക്രൂവിലും മലയാളിയുണ്ട്. വിഴിഞ്ഞത്ത് ബർത്ത് ചെയ്യുന്ന 347ാമത്തെ കപ്പലാണ് എംഎസ്‌സി ഐറീന.