KeralaNews

ഡിജിപി പ്രാഥമിക പട്ടിക സര്‍വ്വീസ് നിയമം അനുസരിച്ച്; മനോജ് എബ്രഹാമിനെതിരായ ഹര്‍ജി തള്ളി

സംസ്ഥാന പൊലീസ് മേധാവിയാകാന്‍ പരിഗണിക്കപ്പെടുന്ന പട്ടികയില്‍ ഉള്‍പ്പെട്ട മനോജ് എബ്രഹാമിനെതിരെ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. ഡിജിപി ചുമതലയിലേക്ക് മനോജ് എബ്രഹാമിനെ പരിഗണിക്കരുത് എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ സര്‍വ്വീസ് നിയമം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നും പൊതുതാല്‍പര്യം പരിഗണിക്കാനാവില്ലെന്നും ചൂണ്ടികാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഹര്‍ജിയിന്മേല്‍ ഹൈക്കോടതി രജിസ്ട്രിയുടെ എതിര്‍പ്പും സിംഗിള്‍ ബെഞ്ച് ശരിവെച്ചു.

ഡിജിപി സ്ഥാനത്തേയ്ക്ക് പരിഗണിക്കാന്‍ കേരളം കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിട്ടുള്ള ആറ് പേരുടെ പട്ടികയില്‍ മനോജ് എബ്രഹാമും ഉള്‍പ്പെട്ടിരുന്നു. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ കാലാവധി 2025 ജൂണ്‍ 31 അവസാനിക്കാനിരിക്കെയാണ് ആറുപേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി സംസ്ഥാനം യുപിഎസ്‌സിക്ക് കൈമാറിയത്. റോഡ് സുരക്ഷാ കമ്മീഷണറായ നിതിന്‍ അഗര്‍വാളാണ് പട്ടികയിലെ ഒന്നാമന്‍. ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ രവഡ ചന്ദ്രശേഖറാണ് രണ്ടാമന്‍. സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്തയാണ് മൂന്നാമന്‍. സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പട്ടികയില്‍ നാലാമതാണ്. സുരേഷ് രാജ് പുരോഹിതന്‍ ആണ് അഞ്ചാമന്‍. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആണ് പട്ടികയില്‍ ആറാം സ്ഥാനത്ത്. ഇതില്‍ മൂന്ന് പേരുകള്‍ കേന്ദ്രം തിരിച്ചയയ്ക്കുന്നതില്‍ നിന്നാകും സംസ്ഥാന സര്‍ക്കാര്‍ പൊലീസ് മേധാവിയെ നിശ്ചയിക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസമായിരുന്നു മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം നല്‍കിയത്. ഡിജിപി റാങ്കില്‍ ഫയര്‍ഫോഴ്സ് മേധാവിയായായിരുന്നു സ്ഥാനക്കയറ്റം. ഇതിന് പിന്നാലെ മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിക്കുകയായിരുന്നു. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം. മുന്‍പ് ഇന്റലിജന്‍സ് എഡിജിപി, ക്രമസമാധാന വിഭാഗം എഡിജിപി തുടങ്ങിയ പദവികള്‍ മനോജ് എബ്രഹാം വഹിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button