
വെമ്പായം ഹാപ്പിലാന്‍ഡ് അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണുണ്ടായ അപകടത്തില്‍ പ്രതികരിച്ച് സ്ഥലം എംഎല്‍എ ജി ആര് അനില്‍. അപകടം നടക്കുമ്പോള്‍ ആംബുലന്‍സ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞതെന്നും പരിക്കേറ്റവരെ കൊണ്ടുപോകാന്‍ ആധുനിക കാലത്ത് ഉപയോഗിക്കുന്ന ഒരു വാഹനവും ഉണ്ടായിരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും അനിൽ പറഞ്ഞു. മതിയായ സുരക്ഷാ ഉപകരണങ്ങളോ സുരക്ഷാ ജീവനക്കാരോ പാര്‍ക്കില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോടായിരുന്നു ജി ആര് അനിലിന്റെ പ്രതികരണം.
മുന്‍പ് ഇത്തരത്തില്‍ ഒരു സംഭവം നടന്നപ്പോള്‍ മാനേജരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഫോണില്‍ ബന്ധപ്പെട്ടു എന്നല്ലാതെ മാനേജ്മെന്റ് തലപ്പത്ത് ആരാണ് എന്നതിനെ കുറിച്ച് ഒരു വ്യക്തതയുമില്ലെന്നും ജി ആര് അനില്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി മാനേജ്മെൻ്റ് ആരാണ് എന്നതിനെക്കുറിച്ച് അറിയില്ല. തൻ്റെ ഓഫീസിനും ഇതേപ്പറ്റി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനത്തിന് പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാറില്ല. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ദിവസവും ആയിരക്കണക്കിന് ആളുകള്‍ വരുന്ന സ്ഥലമാണ്. ഇങ്ങനെ ഒരു സംഭവം ഗൗരവമേറിയതാണ്. വീഴ്ച സംഭവച്ചിട്ടുണ്ടെങ്കില്‍ അവര്‍ നടപടിക്ക് വിധേയമാകണം. ആരെയും സംരക്ഷിക്കുകയോ ന്യായീകരിക്കുകയോ ചെയ്യില്ല. സൗകര്യങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് മാത്രമേ സ്ഥാപനം പ്രവര്‍ത്തിപ്പിക്കാവൂ എന്ന് ഈ സംഭവം ബോധ്യപ്പെടുത്തുകയാണെന്നും ജി ആര് അനില്‍ വ്യക്തമാക്കി.




