വലിയ മാനസിക പീഡനം നേരിട്ടു; ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ അഴിമതിക്കേസില്‍ വെളിപ്പെടുത്തലുമായി പരാതിക്കാരന്‍

0

കൊച്ചി: ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ അഴിമതിക്കേസില്‍ കൂടുതല്‍ ഗുരുതര വെളിപ്പെടുത്തലുമായി പരാതിക്കാരന്‍. ഇഡി തുടക്കം മുതല്‍ അകാരണമായി മാനസികമായി പീഡിപ്പിച്ചുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ രാധാകൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിക്കാരനായ അനീഷ് പറഞ്ഞു. ഫോണിലൂടെയാണ് ഇടനിലക്കാരനായ വില്‍സണ്‍ ആദ്യം ബന്ധപ്പെട്ടത്. ഇഡി ഓഫീസില്‍ നടന്നത് എല്ലാം വില്‍സണാണ് ഫോണിലൂടെ അറിയിച്ചത്. വില്‍സണുമായുള്ള കൂടിക്കാഴ്ചകള്‍ റെക്കോഡ് ചെയ്തിട്ടുണ്ട്.

ഈ തെളിവുകള്‍ എല്ലാം വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. ഇഡിയില്‍ നിന്ന് വിളിക്കും എന്ന് വില്‍സണ്‍ പറഞ്ഞസമയത്തൊക്കെ ഇഡി ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നു. എന്നാല്‍, ഇഡി ഉദ്യോഗസ്ഥര്‍ നേരിട്ട് പണം ചോദിച്ചില്ല. എല്ലാ ഇടപാടും വില്‍സണ്‍ വഴിയായിരുന്നു നടന്നിരുന്നത്. ചാര്‍ട്ടേഡ് അകൗണ്ടന്റ് രഞ്ജിത്തുമായി ഒരു ബന്ധവുമില്ല. രഞ്ജിത്ത് എന്ന പേര് കേള്‍ക്കുന്നത് തന്നെ മാധ്യമങ്ങളില്‍നിന്നാണ്. ഇഡി ഉദ്യോഗസ്ഥര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് വിശ്വാസം. ഉദ്യോഗസ്ഥര്‍ പറയാതെ വിവരങ്ങള്‍ വില്‍സണ്‍ അറിയില്ല. ഒന്നാം പ്രതിയായ ശേഖര്‍ കുമാര്‍ നേരിട്ട് പണം ചോദിച്ചിട്ടില്ല. ഇതിന്റെ എല്ലാം ആള്‍ ശേഖറാണെന്ന് വില്‍സണ്‍ പറഞ്ഞു. കൂടുതല്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ട്.

ഇഡി ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഇടനിലക്കാരന്‍ വില്‍സണ്‍ ആണ് തന്റെ നമ്പര്‍ ഇഡിക്ക് നല്‍കിയതെന്നും പരാതിക്കാരനായ അനീഷ് ബാബു പറഞ്ഞു. ഇഡിക്ക് തന്റെ നമ്പര്‍ നല്‍കിയിരുന്നില്ല. ഇഡി ഉന്നത ഉദ്യോഗസ്ഥനെതിരെയും ഗുരുതര ആരോപണമാണ് അനീഷ് ഉന്നയിച്ചത്. കൂടുതല്‍ ഇഡി ഉദ്യോഗസ്ഥരുടെ പേരും പരാതിക്കാരനായ അനീഷ് തുറന്നുപറഞ്ഞു. ഇഡി അഡീഷണല്‍ ഡയറക്ടര്‍ രാധാകൃഷ്ണന് സംഭവത്തില്‍ പങ്കുണ്ടെന്നും അനീഷ് ബാബു ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here