ന്യൂഡൽഹി: മുൻ കേന്ദ്ര ആരോഗ്യ മന്ത്രിയും ബി.ജെ.പി നേതാവുമായ ഹർഷ് വർധൻ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുന്നു. ഡല്‍ഹിയില്‍ നിന്ന് പാർട്ടി ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. 30 വർഷത്തോളം നീണ്ട രാഷ്ട്രീയ ജീവിതമാണ് അവസാനിപ്പിക്കുന്നതെന്നും തുടർന്ന് ആരോഗ്യമേഖലയിൽ സേവനം തുടരുമെന്നും ഹർഷ് വർധൻ അറിയിച്ചു.
കേന്ദ്ര മന്ത്രിസഭയിൽ ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപന കാലത്ത് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്നു ഇദ്ദേഹം. കോവിഡ് പ്രതിരോധ നടപടികളിലെ പോരായ്മകൾ നിമിത്തം പിന്നീട് മന്ത്രിസ്ഥാനം നഷ്ടമായി.
എക്‌സ് പോസ്റ്റിലൂടെയാണ് ഹർഷ് വർധൻ തീരുമാനം പ്രഖ്യാപിച്ചത്. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പും രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പും വൻ ഭൂരിപക്ഷത്തിനു വിജയിക്കുകയും പാർട്ടിയിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളിലും അഭിമാനകരമായ നിരവധി പദവികൾ വഹിക്കുകയും ചെയ്ത തിളക്കമാർന്ന മൂന്നു പതിറ്റാണ്ടിന്റെ തെരഞ്ഞെടുപ്പ് കരിയറിനുശേഷം ഒടുവിൽ വേരുകളിലേക്കു മടങ്ങുകയാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. മുന്നോട്ടുപോകുകയാണ്. ഇനിയും കാത്തിരിക്കാനാകില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
”ഒരുപാട് വാഗ്ദാനകൾ പാലിക്കാനുണ്ട്. എനിക്കൊരു സ്വപ്‌നമുണ്ട്. ഉറക്കത്തിനുമുൻപ് ഒരുപാട് കാതം സഞ്ചരിക്കാനുണ്ട്. നിങ്ങളുടെ അനുഗ്രഹങ്ങളെല്ലാം കൂടെയുണ്ടാകുമെന്ന് അറിയാം.”
ഡൽഹി കൃഷ്ണനഗറിലെ ഇ.എൻ.ടി ക്ലിനിക്കിലായിരിക്കും തുടർന്നുള്ള സേവനമെന്നും അദ്ദേഹം പറഞ്ഞു. 50 വർഷം മുൻപ് കാൺപൂരിലെ ജി.എസ്.വി.എം മെഡിക്കൽ കോളജിൽ എം.ബി.ബി.എസ്സിനു ചേർന്നപ്പോൾ മാനവസേവയായിരുന്നു തന്റെ മുദ്രാവാക്യം. ദരിദ്രരെയും നിസ്സഹായരെയും സഹായിക്കണമെന്ന ആഗ്രഹത്തിലായിരുന്നു അത്.
ഹൃദയത്തിൽ സ്വയംസേവകനാണെന്നും ആർ.എസ്.എസ് ആചാര്യൻ ദീൻദയാൽ ഉപാധ്യായയുടെ കടുത്ത ആരാധകനാണ്. ആർ.എസ്.എസ് നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് തെരഞ്ഞെടുപ്പ് അങ്കത്തിലേക്ക് എടുത്തുചാടിയത്. നരേന്ദ്ര മോദിക്കൊപ്പം പ്രവർത്തിക്കാനായത് വലിയ അംഗീകാരമായിരുന്നെന്നും മുൻ കേന്ദ്ര ആരോഗ്യ മന്ത്രി കൂടിയായ ഹർഷ് വർധൻ ദീർഘമായ എഖ്‌സ് പോസ്റ്റിൽ കുറിച്ചു.
ചാന്ദ്‌നി ചൗക്കിലെ സിറ്റിങ് എം.പിയാണ് ഹർഷ് വർധൻ. 2019നും 2021നും ഇടയിൽ മോദി സർക്കാരിൽ ആരോഗ്യ-കുടുംബക്ഷേമ, ശാസ്ത്ര-സാങ്കേതിക വകുപ്പുകൾ കൈകാര്യം ചെയ്തു. 2021ൽ മന്ത്രിസഭാ പുനഃസംഘടനയ്ക്കുമുൻപ് മന്ത്രിസ്ഥാനത്തുനിന്നു രാജിവയ്ക്കുകയായിരുന്നു. ഡൽഹി സർക്കാരിലും വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. പട്ടികയിൽ ചാന്ദ്‌നി ചൗക്കിൽ പ്രവീൺ ഖന്ദേൽവാലിന്റെ പേരാണ് ഇടംപിടിച്ചിരുന്നത്.