Blog

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കവരാന്‍ പുതിയ നീക്കം; ജീവാനന്ദം പദ്ധതിയുടെ ഉദ്ദേശത്തില്‍ സംശയം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കവരാന്‍ പുത്തന്‍ അടവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് വഴി നടപ്പിലാക്കാന്‍ ഒരുങ്ങുന്ന ‘ജീവാനന്ദം’ എന്ന പേരിലുള്ള ആന്വിറ്റി പദ്ധതിയുടെ മറവിലാണ് ശമ്പളം കവരുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിച്ച ശേഷം മാസം തോറും ഒരു നിശ്ചിത തുക ലഭിക്കുന്ന പദ്ധതിയാണ് ‘ജീവാനന്ദം’. 2024 ലെ ബജറ്റ് പ്രസംഗത്തില്‍ ഇതിനെ കുറിച്ച് ബാലഗോപാല്‍ സൂചന നല്‍കിയിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും നിശ്ചിത ശതമാനം പിടിച്ച് പ്രത്യേക നിധി രൂപീകരിക്കുമെന്ന് മലയാളം മീഡിയ ലൈവ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവനക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ധനമന്ത്രി ബാലഗോപാല്‍ നിഷേധ കുറിപ്പ് ഇറക്കേണ്ടി വന്നിരുന്നു.

അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം ഓരോ മാസവും പിടിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വിരമിക്കുന്ന ജീവനക്കാര്‍ക്ക് മാസം തോറും പെന്‍ഷന്‍ ലഭിക്കുമ്പോള്‍ എന്തിനാണ് ജീവാനന്ദം പദ്ധതി എന്ന ചോദ്യമാണ് ഉയരുന്നത്. നിലവില്‍ മെഡിസെപ്പ് ചികില്‍സ പദ്ധതിക്ക് വേണ്ടി ഓരോ മാസവും 500 രൂപ വീതം ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും സര്‍ക്കാര്‍ പിടിക്കുന്നുണ്ട്.

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ജീവനാന്ദം പദ്ധതിക്ക് പിന്നില്‍ എന്നാണ് ധനവകുപ്പില്‍ നിന്ന് ലഭിക്കുന്ന സൂചന. ശമ്പളത്തിന്റെ 10 മുതല്‍ 25 ശതമാനം വരെ പിടിക്കാനാണ് നീക്കം. ഉയര്‍ന്ന ശമ്പളമുള്ളവരില്‍ നിന്ന് കൂടുതല്‍ തുക പിടിക്കും. 3300 കോടി രൂപയാണ് ഒരു മാസം ശമ്പളം കൊടുക്കുന്നത്. ഇതിന്റെ 10 ശതമാനം പിടിച്ചാല്‍ 330 കോടി സര്‍ക്കാരിന് ഒരു മാസം ലഭിക്കും.

ഉയര്‍ന്ന ശമ്പളം വാങ്ങിക്കുന്നവരില്‍ നിന്ന് കൂടുതല്‍ തുക പിടിച്ചാല്‍ സര്‍ക്കാരിന് 500 കോടിക്ക് മുകളില്‍ തുക ഒരു മാസം ലഭിക്കും. ഇത് സര്‍ക്കാരിന്റെ മറ്റ് കാര്യങ്ങള്‍ നടത്താന്‍ ഉപയോഗിക്കാം. പ്രത്യേക നിധി രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം മലയാളം മീഡിയ പുറത്ത് കൊണ്ട് വന്നത് ശരി വയ്ക്കുകയാണ് ‘ജീവനാന്ദം’ പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിലൂടെ പുറത്ത് വന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button