യുദ്ധം പുനരാരംഭിച്ചേക്കാം; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: യുഎസുമായുള്ള യുദ്ധം പുനരാരംഭിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. നിലവിലെ താത്കാലിക വെടിനിർത്തലിന്റെ ഭാവി സംബന്ധിച്ചു അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ നിർണായക പ്രതികരണം വന്നത്. കരാറുകൾ പാലിക്കുന്നതിൽ യുഎസിനു പ്രതിബദ്ധത ഇല്ലെന്നും അതിനാൽ യുഎസ്- ഇസ്രയേൽ സഖ്യം വീണ്ടും യുദ്ധം തുടങ്ങാൻ സാധ്യതയുണ്ടെന്നും ഇറാൻ സായുധസേന വ്യക്തമാക്കി.
തങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്നു രക്ഷപ്പെടാനും എണ്ണ വില കുറയന്നതു തയാനുമുള്ള മാധ്യമ നാടകങ്ങളാണ് യുഎസ് ഉദ്യോഗസ്ഥർ നടത്തുന്നതെന്നു ഇറാൻ മിലിട്ടറി ആസ്ഥാനത്തെ ഡെപ്യൂട്ടി മുഹമ്മദ് ജാഫർ അസദി പറഞ്ഞു. യുഎസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഏത് നീക്കത്തേയും നേരിടാൻ സേന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനുമായുള്ള ശത്രുത അവസാനിച്ചെന്നു പ്രഖ്യാപിക്കുമ്പോഴും സമുദ്ര ഉപരോധം ഉൾപ്പെടെയുള്ള സൈനിക സമ്മർദ്ദങ്ങൾ യുഎസ് തുടരുന്നുണ്ട്. ഇറാനുമായുള്ള കരാറില്ലാതെ മുന്നോട്ടു പോകുന്നതാണ് യുഎസിനു നല്ലത് എന്ന നിലപാടിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ മുന്നോട്ട് വച്ച് ചര്‍ച്ചാ നിര്‍ദ്ദേശങ്ങള്‍ ട്രംപ് തള്ളി. പാകിസ്ഥാന്റെ മധ്യസ്ഥതയിലായിരുന്നു ഇറാന്‍ നിര്‍ദ്ദേശങ്ങള്‍ അറിയിച്ചത്. എന്നാല്‍ ഇറാന്റെ നിബന്ധനകള്‍ തനിക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നാണ് ട്രംപിന്റെ നിലപാട്.




