‘ഇറാനെ വീണ്ടും ആക്രമിക്കേണ്ടി വന്നേക്കാം; വലിയ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു’; ഡോണൾഡ് ട്രംപ്

ഇറാനെ വീണ്ടും ആക്രമിക്കേണ്ടി വന്നേക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ വലിയ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. എന്നാൽ ആക്രമണത്തിന് ഒരു മണിക്കൂർ മുൻപാണ് അത് വേണ്ടെന്ന് വച്ചത്. അമേരിക്കയുടെ യുദ്ധക്കപ്പലുകൾ മിസൈലുകൾ നിറച്ച് തയാറായിരുന്നുവെന്നും ട്രംപ്. ഇറാൻ കരാറിനായി യാചിക്കുകയാണെന്നും ട്രംപിന്റെ അവകാശവാദം. വൈറ്റ് ഹൗസിൽ വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി യുഎസ് ട്രഷറി വകുപ്പ്. ഇറാനിൽ നിന്നുള്ള 12 വ്യക്തികൾക്കും കമ്പനികൾക്കുമെതിരെയാണ് ഉപരോധം. ഷിപ്പിംഗ് കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഉപരോധം ഏർപ്പെടുത്തിയവരുടെ പട്ടിക യുഎസ് ട്രഷറി വകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഇറാന് ആണവായുധങ്ങൾ ഉണ്ടാകാൻ പാടില്ലെന്നതാണ് കരാറിലെ പ്രധാന നിബന്ധനയെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇറാനുമായി സ്വീകാര്യമായ ഒരു കരാറിൽ എത്തിച്ചേരാനായില്ലെങ്കിൽ ഒരു നിമിഷത്തെ അറിയിപ്പിൽ ഇറാനെതിരെ കനത്ത ആക്രമണം നടത്താൻ തയ്യാറാകണമെന്ന് സൈന്യത്തോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. പരിഷ്കരിച്ച 14 ഇന സമാധാന നിർദ്ദേശങ്ങൾ പാകിസ്താൻ വഴി ഇറാൻ അമേരിക്കയ്ക്ക് കൈമാറിയതിനു പിന്നാലെയാണ് ട്രംപിന്റെ നിർദ്ദേശം.




