
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിന്റെ മരണത്തിൽ പിടിയിലായ ലോൺ ആപ്പ് സംഘത്തെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. മൂന്ന് പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ലോൺആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനായി അന്വേഷണം ഊർജ്ജിതം.
ലോൺ ആപ്പ് നടത്തിപ്പുകാരായ പ്രതികളെ വിശദമായ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഇതിനിടെ നിതിന്റെ മരണം ലോൺ ആപ്പ് ഭീഷണി മൂലം എന്ന വാദം കടുപ്പിക്കുകയാണ് കോളേജ്. എന്നാൽ, പ്രിൻസിപ്പൽ ചേമ്പറിൽ നിതിൻ കൂട്ടവിചാരണയ്ക്ക് വിധേയനായെന്നും ഇതിൽ അന്വേഷണം വേണമെന്നും കുടുംബം ആവർത്തിക്കുന്നു. ഒളിവിലുള്ള പ്രതികളായ ഡോക്ടർ എം കെ റാമിനെയും സംഗീത നമ്പ്യാരെയും പിടികൂടാത്തത് ഒത്തുകളിയെന്നും കുടുംബം ആരോപിക്കുന്നു.
അതേസമയം, ലോൺ ആപ്പുകാരുടെ ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനായി അന്വേഷണം പൊലീസ് ഊർജിതമാക്കി. ബെംഗളൂരുവിലും മംഗലാപുരത്തും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ലോൺ ആപ്പിൽ നിന്ന് വായ്പ എടുത്തത് ഉൾപ്പെടെ ഒരു ലക്ഷം രൂപയുടെ കടബാധ്യത വിഷ്ണുവിനുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ലോൺ ആപ്പിലെ തിരിച്ചടവ് മുടങ്ങിയതോടെ വിഷ്ണുവിൻ്റെ മോർഫ് ചെയ്ത ചിത്രങ്ങളടക്കം ബന്ധുക്കൾക്ക് അയച്ചു നൽകുകയും ഭീഷണി പ്പെടുത്തുകയും ചെയ്തെന്നാണ് കുടുംബത്തിൻ്റെ പരാതി. വിഷ്ണുവിൻ്റെ ബൈക്കും കാണാതായിട്ടുണ്ട്.




