
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കാൻ കഴിയാതെ കോൺഗ്രസ് പ്രതിസന്ധിയിൽ. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പുലർച്ചെ 2.15 വരെ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിലും ചില സീറ്റുകളിലെ തർക്കം പരിഹരിക്കാനായില്ല.
എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന മല്ലികാർജുൻ ഖാർഗെയുടെ കർശന നിലപാടോടെ കെ. സുധാകരൻ ഉൾപ്പെടെയുള്ളവരുടെ നീക്കങ്ങൾ പാളി. ഇതോടെ സുധാകരന് കണ്ണൂരിൽ സീറ്റില്ലെന്ന് ഉറപ്പായി. എംപിമാരുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് മുന്നിൽ സംസ്ഥാന നേതാക്കളുടെ സമ്മർദ്ദ തന്ത്രങ്ങൾ ഫലിച്ചില്ല.
കെ.സി. വേണുഗോപാലും വി.ഡി. സതീശനും തമ്മിലുള്ള തർക്കം പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണ്ണയം വൈകാൻ കാരണമായിട്ടുണ്ട്. പെരുമ്പാവൂർ ഉൾപ്പെടെ തർക്കം നിലനിൽക്കുന്ന ആറ് സീറ്റുകളിലെ അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടു. അതേസമയം, കൊച്ചിയിൽ മുഹമ്മദ് ഷിയാസ് മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.


