
മുതലപൊഴി മത്സ്യ ബന്ധന തുറമുഖം സമഗ്ര വികസന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. മുതലപൊഴി തുറമുഖ വികസന പദ്ധതി തുറമുഖത്തിൻ്റെയും നാടിൻ്റെയും സമഗ്ര വികസനത്തിന് വഴിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തുറമുഖത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വെച്ചുള്ള വികസനമാണ് ഇപ്പോൾ നടക്കുന്നത്. പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആണ് നിർമ്മാണ പ്രവർത്തനം നടത്തുന്നത് എന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത് എന്നും മുഖ്യമന്ത്രി ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു.
പദ്ധതി യാഥാർഥ്യമാകുന്നതോടെ മുതലപൊഴിയിൽ മത്സ്യ ബന്ധന മേഖലയിൽ ഉണർവ് ഉണ്ടാകും. മണ്ണ് അടിഞ്ഞ് കൂടുന്നതാണ് മുതലപ്പോഴിയിലെ പ്രധാന പ്രശ്‍നം. ആധുനിക സംവിധാനങ്ങൾ ഒരുക്കിയുള്ള തുറമുഖം വരുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. മത്സ്യ തൊഴിലാളികളുടെ സംരക്ഷണത്തിനൊപ്പം തീരദേശവും സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മത്സ്യ തൊഴിലാളികളുടെ പതിറ്റാണ്ടുകൾ ആയുള്ള ആവശ്യമാണ് പൂവണിയുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 177 കോടി രൂപയുടെ വികസന പദ്ധതി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് നടത്തുന്നത്. കേന്ദ്ര മന്ത്രി ജോർജ് കുര്യനും പദ്ധതി യാഥാർഥ്യമാകുന്നത് പ്രയത്നിച്ചുവെന്നും മന്ത്രി പറഞ്ഞു.
മുതലപ്പൊഴി അപകടരഹിതമാക്കാനുള്ള പഠനങ്ങൾ നടത്തി റിപ്പോർട്ട് തയ്യാറാക്കി. മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകി. മരണാനന്തര ചടങ്ങിന് 5000 രൂപയും ആംബുലൻസിന് 5000 രൂപയും സംസ്ഥാന സര്ക്കാർ നൽകിവന്നിരുന്നു. മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യനും പങ്കെടുത്ത്സംസാരിച്ചു.