Blog

ട്രംപിന്റെ ഉപരോധം വെട്ടിച്ച് ചൈനീസ് കപ്പൽ; ഹോർമുസ് കടലിടുക്ക് കടന്ന് ‘റിച്ച് സ്റ്റാറി’; പശ്ചിമേഷ്യയിൽ നയതന്ത്രപ്പോര് മുറുകുന്നു

ഡൽഹി: അമേരിക്കൻ ഉപരോധം മറികടന്ന് ചൈനീസ് ചരക്കുകപ്പൽ ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്. ബ്ലൂംബെർഗാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചൈനയുടെ ഉടമസ്ഥതയിലുള്ളതും ചൈനീസ് ക്രൂ പ്രവർത്തിപ്പിക്കുന്നതുമായ റിച്ച് സ്റ്റാറി എന്ന കൂറ്റൻ ടാങ്കറാണ് അമേരിക്കൻ ഉപരോധത്തിന് ശേഷവും തന്ത്രപ്രധാനമായ ജലപാതയിലൂടെ സഞ്ചരിച്ചതായി ഷിപ്പിംഗ് ഡാറ്റ ഉദ്ധരിച്ച് ബ്ലൂംബർ​ഗ് റിപ്പോർട്ട് ചെയ്തു. നേരത്തെ, ഫുൾ സ്റ്റാർ എന്നറിയപ്പെട്ടിരുന്ന ഈ കപ്പൽ, ഊർജ്ജ ഉപരോധം ഒഴിവാക്കാൻ ഇറാനെ സഹായിച്ചുവെന്നാരോപിച്ച് 2023 ൽ യുഎസ് കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു. ഒരു ദിവസത്തിനുള്ളിൽ രണ്ടാമത്തെ ശ്രമത്തിലാണ് ടാങ്കർ ഹോർമുസ് കടന്നത്. ആദ്യം ഇറാനിലെ ഖേഷ്വം ദ്വീപിനടുത്തുള്ള ഇടുങ്ങിയ ചാനലിനെ സമീപിത്തെത്തി തിരികെ പോയി. മണിക്കൂറുകൾക്ക് ശേഷം യാത്ര പുനരാരംഭിക്കുകയും അമേരിക്കൻ വെല്ലുവിളിയെ മറികടന്ന് ഹോർമുസ് കടക്കുകയും ചെയ്തു.

ഇറാനിയൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പലുകളെയും തടയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന് ടോൾ നൽകി ​ഗതാ​ഗതം നടത്തുന്ന കപ്പലുകളും തടയുമെന്നും ആക്രമിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഉപരോധം നിലവിൽ വന്നത്. ഉപരോധത്തിനായി ഹോർമുസിൽ അമേരിക്കൻ നാവികസേന നിലയുറപ്പിക്കുകയും ചെയ്തു. അമേരിക്കയുടെ നീക്കം ​ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകി. ഇതിനിടയിലാണ് ചൈനയുടെ ‘റിച്ച് സ്റ്റാറി’ കടൽ കടന്നത്. യുഎസ് ഉപരോധം നിലവിൽ വന്ന ഗൾഫ് മേഖലയിൽ നിന്ന് പുറത്തുകടക്കുന്ന ആദ്യ ടാങ്കറാണ് റിച്ച് സ്റ്റാറി. ഇറാന്റെ എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഹോർമുസിൽ ഉപരോധം ഏർപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button