
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അവലോകനം ചെയ്തു. വീഡിയോ കോൺഫറൻസിലൂടെയാണ് അവലോകന യോഗം നടന്നത്. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, സബ് കളക്ടർ, മറ്റ് മുതിർന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
തിരഞ്ഞെടുപ്പ് നിയമങ്ങൾ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ എന്നിവയൊക്കെ കർശനമായി പാലിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് നടപടികൾ സ്വീകരിക്കുന്നത് എന്നും, ഭരണപരവും സുരക്ഷാപരവുമായ ക്രമീകരണങ്ങളുടെ മുന്നൊരുക്കവും യോഗത്തിൽ സിഇഒ വിലയിരുത്തി.
വോട്ടർ പട്ടിക പരിഷ്‌ക്കരണം, പോളിംഗ് സ്റ്റേഷനുകളുടെ ഒരുക്കം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസം, സുരക്ഷാ ക്രമീകരണങ്ങൾ, വോട്ടർ ബോധവൽക്കരണ സംരംഭങ്ങൾ തുടങ്ങിയ നിർണായക വശങ്ങളെക്കുറിച്ചും യോഗം വിശദമായി ചർച്ച ചെയ്തു. സമാധാനപരമായ പോളിംഗ് ഉറപ്പാക്കുന്നതിനും മതിയായ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു.
ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായി ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന സമഗ്രമായ കർമ്മ പദ്ധതിയെക്കുറിച്ച് ജില്ലാ കളക്ടർ സിഇഒയെ അറിയിച്ചു.പ്രശ്നസാധ്യതയുള്ള സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരെ വിന്യസിക്കുക, നിരീക്ഷണ സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുക എന്നിവയുൾപ്പെടെ മതിയായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പ് നൽകി.