കാവേരി നദീജല തർക്കം: തമിഴ്നാട്ടിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു; വിജയ് സർക്കാരിന് ആദ്യ അഗ്നിപരീക്ഷ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ സി ജോസഫ് വിജയ് നേരിടുന്ന ആദ്യ രാഷ്ട്രീയ പരീക്ഷണമായി മാറിയിരിക്കുകയാണ് കാവേരി നദീജല തർക്കം. വിഷയത്തിൽ അടിയന്തര സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ടിവികെ സർക്കാരിന് മേൽ സമ്മർദ്ദം കടുപ്പിച്ചിരിക്കുകയാണ്.എന്നാൽ പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ നാടകമാണെന്ന് ആരോപിച്ച് സർക്കാർ ആവശ്യം തള്ളി.
കാവേരി വിഷയം നിയമസഭയിൽ ചർച്ച ചെയ്തെന്ന് മുതിർന്ന ടിവികെ നേതാവ് സിടിആർ നിർമ്മൽ കുമാർ വ്യക്തമാക്കി. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിന് ഡിഎംകെയുടെ മുതിർന്ന നേതാവിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി വിജയ്യെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് പ്രധാന ആരോപണം.
എന്തുകൊണ്ടാണ് മുഖ്യമന്ത്രി സർവ്വകക്ഷി യോഗത്തിന് തയ്യാറാകാത്തതെന്ന് ചോദിച്ച് ഡിഎംകെ രംഗത്തെത്തിയതോടെ രാഷ്ട്രീയ പ്രതിസന്ധിയിലായിരിക്കുകയാണ് വിജയ്. നേരത്തെ ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്താൻ വിജയ് തീരുമാനിച്ചിരുന്നെങ്കിലും കർണാടകയിലെ പ്രതിഷേധം കണക്കിലെടുത്ത് അത് മാറ്റിവയ്ക്കുകയായിരുന്നു. നിലവിലെ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് വിജയ് സർക്കാർ.
കാവേരി ജലത്തിന്മേലുള്ള തമിഴ്നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ കാവേരി വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഡിഎംകെ. കർഷകരെ അണിനിരത്തിയുള്ള വമ്പൻ പ്രതിഷേധ യോഗമാണ് സജ്ജീകരിച്ചിരിക്കുന്നത്. തഞ്ചാവൂരിൽ ഉദയനിധി സ്റ്റാലിൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യും.
അതേസമയം, കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. കർണാടക ജലം വിട്ടുനൽകണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. എന്നാൽ വെള്ളം കുറവുള്ള സമയത്ത് തമിഴ്നാടിന് വെള്ളം നൽകാനാകില്ലെന്ന ഉറച്ച നിലപാടിലാണ് കർണാടക. 3500 ക്യുസെക്സ് ജലം വീതം 15 ദിവസത്തേയ്ക്ക് നല്കണമെന്ന കാവേരി വാട്ടര് മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെയാണ് കർണാടകയുടെ നിലപാട്.




