CrimeKerala

ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ വഞ്ചനാകേസ്; 19 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി

കണ്ണൂര്‍: മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരെ വഞ്ചനാക്കേസ്. കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതിക്കാരന്‍. കൊല്ലൂരില്‍ വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18,70,000 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതി. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്.

കേസിലെ മൂന്നാം പ്രതിയാണ് ശ്രീശാന്ത്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്‍, കെ വെങ്കിടേഷ് കിനി എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. കര്‍ണാടകയിലെ കൊല്ലൂരില്‍ രാജീവ് കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് റിസോര്‍ട്ട് പണിയാമെന്നും, പ്രസ്തുത റിസോര്‍ട്ടില്‍ ആരംഭിക്കുന്ന സ്‌പോര്‍ട്‌സ് അക്കാദമിയില്‍ പങ്കാളിയാക്കാമെന്നും പറഞ്ഞ് പണം തട്ടിയെന്നാണ് കണ്ണപുരം അംശം ചൂണ്ട സ്വദേശിയുടെ പരാതി.

2019 മാര്‍ച്ച് 25 മുതല്‍ പ്രതികള്‍ പലതവണ പണം കൈക്കലാക്കി. ഇതുവരെ 18,70,000 രൂപ നല്‍കിയിട്ടുണ്ട്. എന്നാല്‍ നാള്‍ ഇതുവരെയും കെട്ടിട നിര്‍മ്മാണം നടത്തുകയോ സ്‌പോര്‍ട്‌സ് അക്കാദമി ആരംഭിക്കുകയോ കൈപ്പറ്റിയ പണം തിരികെ നല്‍കുകയോ ചെയ്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്‍, കെ. വെങ്കിടേഷ് കിനി എന്നിവര്‍ പണം വാങ്ങിയതായി പരാതിയിലുണ്ട്. പണം തിരികെ ചോദിച്ചപ്പോള്‍ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും പരാതിക്കാരന്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button