KeralaNews

ഇടതു നിരീക്ഷകന്‍ ബി എന്‍ ഹസ്‌കറും സിപിഐ നേതാവ് എ മുസ്തഫയും ആര്‍എസ്പിയില്‍

കൊല്ലം ജില്ലയിലെ രണ്ട് പ്രമുഖ എല്‍ഡിഎഫ് നേതാക്കള്‍കൂടി യുഡിഎഫിലേയ്ക്ക്. ഇടത് നിരീക്ഷകനായി ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്ന സിപിഎമ്മിലെ ബി എന്‍ ഹസ്‌കര്‍, ജില്ലയിലെ മുതിര്‍ന്ന സിപിഐ നേതാവ് എ മുസ്തഫ എന്നിവരാണ് ആര്‍എസ്പിയില്‍ ചേര്‍ന്നത്. ചവറയില്‍ നടന്ന ബേബി ജോണ്‍ അനുസ്മരണ സമ്മേളനത്തില്‍ ഇരുവരും പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യുഡിഎഫ് പ്രവേശം.

മുഖ്യമന്ത്രി പിണറായി വിജയനെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് സിപിഎമ്മില്‍ നിന്നും ബി എന്‍ ഹസ്‌കറിന് വിലക്കുണ്ടായിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഔദ്യോഗിക കാറില്‍ കയറ്റിയതിനെയാണ് ചാനല്‍ ചര്‍ച്ചയില്‍ ഹസ്‌കര്‍ വിമര്‍ശിച്ചത്. എസ്എന്‍കോളജിലെ പഠന കാലത്ത് എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഹസ്‌കര്‍.

സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എല്‍ഡിഎഫ് ചടയമംഗലം നിയോജകമണ്ഡലം കണ്‍വീനര്‍ , ചടയമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്്, ജില്ലാപഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നേതാവാണ് എ മുസ്തഫ. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ചടയമംഗലത്ത് മുസ്തഫ സ്ഥാനാര്‍ഥിയാകുമെന്ന നിലയില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. മൂന്നുതവണ കൊട്ടാരക്കര എംഎല്‍എയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അയിഷാപോറ്റി സിപിഎം ജില്ലാ കമ്മിറ്റി അംഗം സുജാ ചന്ദ്രബാബു എന്നിവര്‍ അടുത്തിടെ പാര്‍ട്ടി വിട്ടിരുന്നു. അയിഷാപോറ്റി കോണ്‍ഗ്രസിലും സുജാ ചന്ദ്രബാബു മുസ്ലിം ലീഗിലും ചേര്‍ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button